Showing posts with label യൂ ഡി എഫ്. Show all posts
Showing posts with label യൂ ഡി എഫ്. Show all posts

Saturday, June 16, 2012

അച്ചുതാനന്ദന്‍ എന്ന സേഫ്റ്റിവാള്‍വും, രാജഗോപാലിന്റെ തഴമ്പും

അങ്ങനെ ശെല്‍വരാജ് ദേ പോയി ദാ വന്നിരിക്കുന്നു.. മുമ്പൊരു വെള്ളിയാഴ്ച സൂര്യനുദിക്കും മുമ്പാണ് പാര്‍ട്ടിയെ തള്ളിപ്പറയാനും എം എല്‍ എ സ്ഥാനം വലിച്ചെറിയാനും  മൂപ്പര്‍ക്ക് ബുദ്ധിയുദിച്ചത്, സൂര്യനുദിക്കും മുമ്പ്‌ ബുദ്ധിയുദിച്ചാല്‍ പിന്നെ പീ സി ജോര്‍ജിന് വിളിക്കുക എന്നതാണല്ലോ കീഴ്വഴക്കം. എല്ലാവരെയും കയ്യഴിഞ്ഞു സഹായിക്കാറുള്ള പീ സി ജോര്‍ജു യൂ ഡി എഫിലേക്കുള്ള  വഴി പറഞ്ഞു കൊടുത്തപ്പോഴേക്കും എല്ലാവരും പറഞ്ഞു ജോര്‍ജ്‌ മാത്രമല്ല 'ജോര്‍ജ്കുട്ടി'യും സഹായിച്ചിട്ടുണ്ടെന്ന്. തോമസ്‌ ഐസക്‌ ഒന്നും കൂടി കൂട്ടിപ്പറഞ്ഞു, മന്ത്രി സഭയില്‍ അത്യാവശ്യം 'ജോര്‍ജ്കുട്ടി'യൊക്കെയുള്ള കുഞ്ഞാലിക്കുട്ടിയാണ് ഇതിന്റെ പിന്നിലെന്ന്... ആര് പിന്നിലായാലും ശെല്‍വരാജ് ഇപ്പോള്‍ മുന്നിലാണ്.  ആദ്യ ലാപ്പില്‍ അമ്പേ പിന്നിലേക്ക് 'ദേ പോയി ശെല്‍വരാജ്' എന്ന് അമ്പരന്നവര്‍ പലരും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് ദാ വന്നു എന്ന് ശ്വാസം വിടുന്നുണ്ടായിരുന്നു... വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ദേ പോയി എന്ന് തലയില്‍ കൈ വെച്ചെങ്കിലും ഒന്നാം സ്ഥാനത്തേക്ക് ദാ വന്നു എന്ന് ഫ്ലാഷ് ന്യുസ് വന്നപ്പോഴാണ് ഇന്ദിരാ ഭവനില്‍ പലരും വെള്ളം പോലും കുടിച്ചത്. മാറി മാറി മറിഞ്ഞ ഈ ത്രികോണ മത്സരത്തിന്‍റെ അവസാന ലാപ്പില്‍ ഗപ്പടിച്ച ശെല്‍വരാജ് ഇനി ദേ പോകാഞ്ഞാല്‍ മതിയായിരുന്നു എന്നാണു മലയാളികളുടെ ഉള്ളുരുകിയുള്ള  പ്രാര്‍ത്ഥനയും.


പാര്‍ട്ടിക്കുള്ളില്‍ അച്യുതാനന്ദന് വേണ്ടി അങ്കം വെട്ടിയ ഈ അങ്കക്കോഴി ഒരു നിലാവുള്ള രാത്രിയില്‍ കൂട് വിട്ടതായിരുന്നല്ലോ. വലത്തേ കൂട്ടില്‍ കയറുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണ് എന്ന് കരുതി അന്താളിച്ചതായിരുന്നു ഈ അങ്കക്കോഴി. പക്ഷെ അങ്കത്തിനിറക്കിയ സാക്ഷാല്‍ അച്ചുമ്മാമന്‍ വരമ്പത്ത് നിന്ന് (പോളിറ്റ്‌ ബ്യുറോയുടെ) കൂലി വാങ്ങുന്നതല്ലാതെ മെയ്യനങ്ങി ഒന്ന് സഹായിക്കുന്നു പോലുമില്ല. മൂപ്പരെ കാര്യം തന്നെ അവിടെ കട്ടപ്പൊകയെങ്കില്‍ മൂപ്പരെങ്ങനെ സഹായിക്കും. പാര്‍ട്ടി പോളിറ്റ്‌ ബ്യുറോയില്‍ നിന്നു പുറത്തായ ശേഷം  അച്ചുതാനന്ദന്‍  പാര്‍ട്ടിയില്‍ വെറും നേര്‍ച്ചക്കോഴി...പിന്നെ ബാക്കി കോഴികളുടെ കാര്യം പറയേണ്ടല്ലോ. മുഴവന്‍ സമയവും ആകാശത്തേക്ക് കൈയുയര്‍ത്തി ഉടയതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്ന ജെ സി ബിയെ മനസ്സില്‍ ധ്യാനിച്ചിട്ടും അച്യുതാനന്ദന് ഇതാണ് യോഗമെങ്കില്‍ അച്ചുതാനന്ദന്റെ കൂടെ കൂടിയവരുടെ കാര്യവും കട്ടപ്പൊക...  ജീവിതകാലത്തില്‍ എപ്പോഴോ അച്ചുതാനന്ദന്റെ കൂടെക്കൂടി എന്ന തെറ്റ് ചെയ്തുവെന്നു കരുതി ജീവിതകാലം മുഴവന്‍ നരകിക്കണമെന്നുണ്ടോ..അങ്ങനെ അച്യുതാന്ദന്റെ മറ്റൊരു അങ്കക്കോഴി കൂടി പാര്‍ട്ടിയില്‍ നിന്നും പെരുവഴിയിലേക്ക് ചാടിയിറങ്ങി..അതായിരുന്നു ശെല്‍വരാജ്.


പെരുവഴിയില്‍ ആത്മഹത്യ വലിയകുറ്റമാണ്, യൂ ഡി എഫ് ഭരണത്തില്‍ പ്രത്യേകിച്ചും. അങ്ങനെ ആത്മഹത്യ ചെയ്യുന്നവരെ പ്രത്യേകം തൂക്കികൊല്ലാനാണ് ഉമ്മന്‍ചാണ്ടി സര്‍കാറിന്റെ പരിപാടി, ഗംഗയെന്ന പേര് മാറ്റി ഗ്രയ്സ്‌ ആകുമ്പോഴേക്കും ഭരണത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന  'ഇസ്ലാമിക വല്‍കരണം'  അതിവേഗം ബഹുദൂരം മുന്നേറുന്ന സാഹചര്യത്തില്‍ ഒരു പ്രതിപക്ഷ എം എല്‍ എ യും പെരുവഴിയില്‍ ആത്മഹത്യ ചെയ്യാന്‍ പാടില്ല.. അവര്‍ക്ക് മുന്നണിക്കുള്ളില്‍ തന്നെ ആത്മഹത്യക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് ഒരു മിനിമം പ്രതിപക്ഷ ബഹുമാനം. ബാപ്പാന്റെ അടുത്തു നിന്നും പോരുകയും ചെയ്തു, ഉമ്മാന്റെയടുത്ത് ഒട്ട് എത്തിയതുമില്ല എന്നസ്ഥിതിയില്‍ പെരുവഴിയിലായ ശെല്‍വരാജിന് പിന്നെ യൂ ഡി എഫല്ലാതെ ആര് ചെയ്തു കൊടുക്കും ഈ സൗകര്യങ്ങളൊക്കെയും. അങ്ങനെയാണ് ശെല്‍വരാജ് യൂ ഡി എഫിന്റെ ജനലഴിക്കുള്ളിലേക്ക്  എത്തി നോക്കിയതും.

പ്രതിപക്ഷ എം എല്‍ എ യുടെ മണ്ഡലത്തില്‍ പോലും കോടികളുടെ വികസനപ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കുന്ന  അഭിനവ ഖലീഫയായ ഖലീഫ ഉമ്മനെ കണ്ട പാടെ ശെല്‍വരാജിന് കണ്ണ് നിറഞ്ഞു.  മുമ്പ്‌ ബാപ്പാനെ വിട്ട് ഉമ്മന്റെയടുത്തെക്ക് വന്ന പീ സി ജോര്‍ജിനെ കൂടി കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല ആത്മഹത്യ തന്നെ, ന്തേ അതെന്നെ. അങ്ങനെ  അവസാനത്തെ ബസ്സിനു ശേഷം വരുന്ന കെ എസ് ആര്‍ ടി സിക്കായി അച്ചുതാനന്ദന്‍ നില്‍ക്കുന്നത് പോലെ  കാത്തു നില്‍ക്കാതെ ശെല്‍വരാജും ഈ  അതിവേഗവണ്ടി കയറി  ഇന്ദിരാ ഭവനിലേക്ക് ...

പാര്‍ട്ടിയാകുന്ന സാഗരത്തില്‍ നിന്നും ബക്കറ്റിലേക്ക് മുക്കിയ കുറച്ചു വെള്ളം മാത്രമായിരുന്നു മുമ്പ്‌ അച്ചുതാനന്ദന്‍. പാര്‍ട്ടിക്കുള്ളിലെ അവസാനത്തെ കുലംകുത്തിയും പുറത്തു പോകുന്നത് വരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നില്‍ക്കുന്ന ഒരു സേഫ്റ്റി വാള്‍വാണ് ഇപ്പോള്‍ അച്ചുതാനന്ദന്‍. പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തോട് വിയോജിപ്പുള്ളവരെ ഈ സേഫ്റ്റിവാള്‍വിലേക്ക് ആകര്‍ഷിപ്പിക്കും,  പാര്‍ട്ടിക്ക് പുറത്തുള്ള ഇരകളോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യും. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി അയയുമ്പോള്‍ ഈ സേഫ്റ്റി വാള്‍വ് തുറന്നു വിടുകയും ചെയ്യും. പിന്നെ പാര്‍ട്ടിയെന്ന വേട്ടപ്പട്ടിയോടൊപ്പം ഓടലാണ് അച്യുതാനന്ദന്റെയും സ്ഥിരം പണി.സഖാവ് അച്ചുതാനന്ദന്‍ ഈ സമ്മര്‍ദതന്ത്രം പയറ്റാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പാര്‍ട്ടി പ്രവര്‍ത്തകരെ തന്നിലേക്ക് ആകര്‍ഷിപ്പിക്കുന്നുവെങ്കിലും പാര്‍ട്ടി നിലനില്‍ക്കാന്‍  ഈ സേഫ്റ്റിവാള്‍വ് തന്നെ വേണം എന്ന് പോളിറ്റ് ബ്യുറോയിലെ ഏതാനും പരിപ്പുവട പ്രേമികള്‍ക്കെങ്കിലും അറിയാം. അവരാണ് റിസര്‍വ്‌ ബാങ്കിലെ ഖജനാവ്‌ പോലെ അച്യുതാനന്ദനെ താങ്ങി കൊണ്ട് നടക്കുന്നതും. അത്തരം ഒരു താങ്ങിക്കൊണ്ട് വരലാണ് അവസാനലാപ്പില്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടതും. 

പ്രതിസന്ധികള്‍ ഒന്നുമില്ലാത്ത സമയത്ത് അനാവശ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുക, അതിനു വേണ്ടി മാത്രം കൂടുന്ന അവൈലബിള്‍ പി ബി പറയുന്നതെന്തും ചെയ്യുക. കേരളം കുറെ കാലമായി കണ്ടു കൊണ്ടിരിക്കുന്ന പി ബി - വീ എസ് പൊതുമിനിമം പരിപാടിയുടെ അവസാനത്തെ ഉദാഹരണമാണ് നെയ്യാറ്റിന്‍കരയിലേത്. പാര്‍ട്ടി തന്നെ ഒരു സെപ്ടിക് ടാങ്ക് പോലെ ചീഞ്ഞു നാറിയ വേളയില്‍ ആ ടാങ്കിലേക്കാണ് വീ എസ്സിനോട് ഇറങ്ങാന്‍ പറഞ്ഞത്. പതിവ് പോലെ അപ്പുറവും ഇപ്പുറവും നോക്കാതെ ബക്കറ്റും വെള്ളവുമെടുത്തു  മൂപ്പര് ഇറങ്ങുകയും ചെയ്തു. പക്ഷെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് മാത്രം വൃത്തിയാക്കാന്‍ പറ്റുന്നതല്ലല്ലോ പാര്‍ട്ടിക്കുള്ളിലുള്ളത്.

കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം ടി പി വധത്തിനു മുമ്പും ശേഷവും എന്ന രീതിയില്‍ വിഭജിക്കപ്പെട്ടതായി  രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നതിനിടയിലാണ് അച്ചുതാനന്ദന്‍ നെയ്യാറ്റിന്‍കരയിലേക്ക് എഴുന്നള്ളുന്നത്.  മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞത് പോലെയാണ് ഇടുക്കിയില്‍ നിന്നും അതിനിടയില്‍ മണി മുഴങ്ങിയത്. ഇതോടെ അച്ചുതാനന്ദന്റെ വരവ് ബദറില്‍ ഇബ്‌ലീസ് ഇറങ്ങിയത് പോലെയായി.യൂ ഡി എഫിന് തണലായി പുറത്തു ചാടിയ മണി അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വടക്കം അടിച്ചു തകര്‍ത്താണ് കലിയടക്കിയത്. പാര്‍ട്ടി പട്ടിക വെച്ച് നടത്തിയ കൊലകളും, പാര്‍ട്ടി ഒളിപ്പിച്ചു വെച്ച പ്രതികളും ദിനംപ്രതി പുറത്തു വരാന്‍ തുടങ്ങിയതോടെ പാര്‍ട്ടിക്ക്  പിന്നെ ഒന്നും മറച്ചു വെക്കാനില്ലാതായി, മണിയെ പോലും!! ഉയര്‍ന്ന ശമ്പളം പോകട്ടെ, സമൂഹത്തില്‍ മാന്യത നല്‍കുന്ന ഏതോ ഒരു  കാറ്ററിംഗ് കോളേജ്‌ മൂക്കിനു താഴെ മൂന്നാറിലുണ്ടായിട്ടും മണിക്ക് അവിടെ പോയെങ്കിലും  മാന്യത പഠിക്കാമായിരുന്നില്ലേ എന്നാണു എന്റെ വിനീതമായ ചോദ്യം..

ഇടുക്കിയിലെ ഉടുക്ക്കൊട്ടും, ഏറനാട്ടെ വെടിക്കെട്ടും, കുട്ടനാടന്‍ കലാശക്കൊട്ടും സമം ചേര്‍ത്തു കഴിച്ചാണ് നെയ്യാറ്റിന്‍കരക്കാര്‍ പാര്‍ട്ടി സെക്രട്ടറിയെ അനുസരിച്ചത്. പാര്‍ട്ടി സെക്രട്ടറി പ്രമോട്ട് ചെയ്ത എല്ലാ ചിരിമരുന്നുകളും ഒരുമിച്ചു വയറിളക്കിയപ്പോള്‍ അതിരാവിലെ മുതല്‍ നെയ്യാറ്റിന്‍കര കുലംകുത്തി ഒഴുകുകയായിരുന്നു. പാര്‍ട്ടിയെ വരിഞ്ഞു മുറുക്കിയ വൈറസുകള്‍ സംസ്ഥാനമൊട്ടാകെ വ്യാപിച്ചതോടെ ആ ഒഴുക്കിനിടയിലേക്ക് അള്ളു വെക്കാനായിരുന്നു   അച്ചുതാനന്ദന്‍റെ പരിപാടി. ബക്കറ്റും വെള്ളവുമായി മൂപ്പര് നേരെ തിരിച്ചു  ഒഞ്ചിയത്തേക്ക്.. ചര്‍ദിയും അതിസാരവും പടരുമ്പോള്‍ ഒരു ബക്കറ്റ്‌ വെള്ളം കൊണ്ട് എന്ത് ചെയ്യാനാ എന്റെ അച്ചുമ്മാമാ എന്ന് ചോദിക്കാന്‍ ഒരു കെ ഈ എന്നും നാവനക്കിയില്ലല്ലോ.

സീ പി എമ്മിന്റെ ക്വോട്ടെശന്‍, കൊലവെറി, കൊലപാതക രാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യണം എന്ന ദൃഡനിശ്ചയം നെയ്യാറ്റിന്‍കരക്കാര്‍ക്കുണ്ടായിരുന്നു. കൂറ്മാറ്റത്തിനും, കാലുമാറ്റത്തിനുമെതിരെ ഉയര്ന്നതിനേക്കാള്‍ തീവ്രത  ആ വികാരത്തിനായിരുന്നു.  തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ പലരും ശെല്‍വരാജിന് ആഞ്ഞു കുത്തിയെങ്കിലും   കടലിനും ചെകുത്താനുമിടയിലായവര്‍ക്ക് താമരയായിരുന്നു പിന്നെ അവസാന പിടിവള്ളി. 

യൂ ഡി എഫ് മണി(യെ) കാണിച്ച് വോട്ടു പിടിച്ചെങ്കില്‍  പണ്ടെന്നോ മന്ത്രിയായതില്‍ ചന്തിയിലുള്ള തഴമ്പ് കാട്ടിയാണ് ബി ജെ പിയുടെ വോട്ടു പിടുത്തം. അനന്തപദ്മനാഭന്‍റെ മൂക്കിനു താഴെ ഏതു മണ്ഡലത്തിലാണെങ്കിലും ബി ജെ പി ക്ക് നിര്‍ത്താനുള്ളത് ഈ രാജഗോപാലും, കാണിക്കാനുള്ളത് ചന്തിയിലെ തഴമ്പുമാണ്. പിന്നെ പറയാനുള്ളത് ലീഗിന്റെ ഇസ്ലാമിക ഭരണവും! ഹല്ലാ പിന്നെ...  

അഞ്ചാം മന്ത്രി വിവാദത്തിലൂടെ  മാര്‍ക്സിസ്റ്റ്‌പാര്‍ട്ടി ആഗ്രഹിച്ച  സാമുദായിക ധ്രുവീകരണം രാജഗോപാല്‍ നന്നായി മുതലെടുത്തു എന്നും വിലയിരുത്താവുന്നതാണ്.  പെരുന്നയില്‍ പോയി പെറ്റ് കിടന്ന സഖാക്കളും, ബി ജെ പി യും തമ്മില്‍ ഉരുത്തിരിഞ്ഞു വന്ന അടവുനയത്തിന്റെ ആദ്യ പരീക്ഷണശാല കൂടിയായിരുന്നു നെയ്യാറ്റിന്‍കര. കോ ലീ ബി സഖ്യം എന്ന് പരിഹസിച്ചു പാടി നടന്നവര്‍ പുതിയ ജെ സീ ബി (ജനതാ ദള്‍ , സീ പി എം, ബി ജെ പി) സഖ്യം രൂപപ്പെടുത്തിയത് അച്യുതാനന്ദനെ കൂടി കണക്കിലെടുത്താവും.  ഇടതു ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ടു ചോര്‍ച്ചയും, രാജഗോപാലിന് ലഭിച്ച വോട്ടു വര്‍ധനയും ചേര്‍ത്തു വായിച്ചാല്‍ ജെ സീ ബി സഖ്യത്തിന്റെ നയം വ്യക്തവുമാണ്.  

തലയുള്ളിടത്തോളം  കാലം ചീരാപ്പ്‌ മാറില്ല എന്ന് പറഞ്ഞത് പോലെ നെയ്യാറ്റിന്‍കര എന്നും സീ പി എമ്മിനെ വേട്ടയാടികൊണ്ടിരിക്കും. യൂ ഡി എഫ്; ഭരണത്തിലിരുന്നു കൊണ്ട് നേരിട്ട ഉപതെരഞ്ഞെടുപ്പുകള്‍ മിക്കതും യൂ ഡി എഫ് പരാജയപ്പെട്ട ചരിത്രമാണ് കേരളത്തിലുള്ളത്. പിറവത്ത് സിറ്റിംഗ് സീറ്റ്‌ നിലനിര്‍ത്തുകയും, നെയ്യാറ്റിന്‍കരയില്‍ സീ പി എം സീറ്റ്‌ യൂ ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തതോടെ  വവ്വാല്‍ ഊമ്പിയ അണ്ടിയുടെ പരുവത്തിലാണ് സീ പി എം. എത്രയും പെട്ടന്ന് പാര്‍ട്ടിയുടെ അവൈലബിള്‍ പി ബി കൂടി  പാര്‍ട്ടി ചാനലില്‍ നെയ്യിന്റെ പരസ്യവും, ആറ്റിന്‍കരയോരത്ത് എന്ന് തുടങ്ങുന്ന പാട്ടും നിരോധിച്ചാല്‍ പി ബി കൂടാനെങ്കിലും കേരളത്തില്‍ നിന്ന് ആളെ കിട്ടും. അല്ലെങ്കില്‍ പ്രകാശ്‌ കാരാട്ടിനും, സീതാറാം യെച്ചൂരിക്കും ഏതെന്കിലും ഹോട്ടലില്‍ കയറി സി. ബി കഴിച്ചു പിരിയേണ്ടി വരും, കാത്തിരുന്നു കാണാം..



പിന്‍  കുറി: അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വുപയോഗിച്ച് സീ പി എം അധികമായി നേടിയെടുത്ത മുഴുവന്‍ സീറ്റുകളും പലിശ സഹിതം യൂ ഡി എഫിനു തിരിച്ചു കൊടുക്കാന്‍ തുടങ്ങി.. വണ്‍ , ടൂ ത്രീ , ഫോര്‍ .....