Sunday, May 27, 2012

കോമഡി പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌)

അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങള്‍ കൊണ്ടും, അര്‍ത്ഥഗര്‍ഭങ്ങളായ പരിഹാസങ്ങള്‍ കൊണ്ടും, പേരെടുത്തുള്ള ആക്ഷേപങ്ങള്‍ കൊണ്ടും പണ്ടേ പേര് കെട്ടവരാണ് നമ്മുടെ കമ്മ്യുണിസ്റ്റ്‌ കോമഡിസ്റ്റുകള്‍ .ഏറനാടനെന്നോ, മലനാടനെന്നോ, കുട്ടനാടനെന്നോ വ്യത്യാസമില്ലാതെ വായില്‍ തോന്നുന്നതെന്തും കോതക്ക് പാട്ട് എന്നത് പോലെ കേരളം എത്രയോ കേട്ട് തഴമ്പിച്ചതാണ് ഈ കമ്മ്യുണിസ്റ്റ്‌ 'തമാശകള്‍ ' , കൊലച്ചിരി മാത്രം പരിചയമുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് ഇപ്പോഴാണ് ഇത്തരം ഇമ്മിണി ബല്ല്യ തമാശകളെ കുറിച്ച് വെളിപാടുണ്ടായത്. സക്രാത്തിന്റെ ഹാലില്‍ കിടക്കുന്ന പാര്‍ട്ടിയെ നയിക്കാന്‍ വീണ്ടും ഭാഗ്യം ലഭിച്ച പിണറായി വിജയന് ഇതൊരു ചരിത്രനിയോഗമായിരിക്കാം. പിണറായിയിലെ പാറപ്പുറത്തു നിന്നും തീപ്പന്തമായി ഉയര്‍ന്നു വന്ന പാര്‍ട്ടി, പിണറായിയോടെ തന്നെ ഒരു കരിന്തിരിയായി കെട്ടടങ്ങുമോയെന്ന ഭീതി പങ്കുവെക്കുന്നുണ്ട് പല കമ്മ്യുണിസ്റ്റ്‌ ചിന്തകരും.. പാര്‍ട്ടി തീപന്തമായതല്ല, തീപന്തം പാര്‍ട്ടിയായതാണ് എന്ന് കേരളം സംശയിച്ചു പോകുന്ന കൊലകളും, കൊലവെറികളുമാണ് ഇന്നത്തെ പാര്‍ട്ടിയുടെ ഊര്‍ജ്ജം. പാര്‍ട്ടി തന്നെ സ്റ്റേറ്റും, പാര്‍ട്ടി തന്നെ നിയമവും, പാര്‍ട്ടി തന്നെ കോടതിയും, പാര്‍ട്ടി തന്നെ ആരാച്ചാരുമാകുന്ന ഈ ആസുരകാലത്ത് കേട്ടതും, കണ്ടതുമെല്ലാം തമാശകളായി സെക്രെട്ടറിയുടെ പാര്‍ട്ടിക്ക്, അല്ലെങ്കില്‍ പാര്‍ട്ടിയുടെ സെക്രെട്ടറിക്ക് തോന്നുന്നുവെങ്കില്‍ നമ്മളും ചിരിക്കുക തന്നെ, അല്ലെങ്കില്‍ അരിവാള്‍ കഴുത്തില്‍ വെച്ച് ഇക്കിളിപ്പെടുത്തി ചിരിപ്പിക്കാന്‍ പാര്‍ട്ടിക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ടി വരും..ങ്ങ് ഹാ ഹ ഹാ

പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടി നിയമങ്ങള്‍ക്ക് മുകളില്‍ പറന്ന രണ്ടു ശലഭങ്ങളെ അറുകൊല ചെയ്തതോടെ തുടങ്ങിയ ഈ ദുര്‍ഗതി പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചകളിലേക്ക് ഒരു ഫ്ലാഷ്ബാക്കായി പരിണമിക്കുകയാണിന്ന്, കണ്ണൂര്‍ അരിയിലെ ശുക്കൂര്‍ എന്ന ഇളംതളിരിനെ പാര്‍ട്ടിക്കോടതിയില്‍ വിചാരണ നടത്തി വധശിക്ഷ നടപ്പാക്കിയവര്‍ , ആ മുറിവുണങ്ങും മുമ്പാണ് ഒഞ്ചിയത്തിന്റെ വിപ്ലവമുഖം പോലും വികൃതമാക്കി, സഖാവ് ചന്ദ്രശേഖരനെ വെട്ടി നുറുക്കിയത്. ഗുജറാത്ത്‌ വംശഹത്യയുടെ ഭീതിപ്പെടുത്തുന്ന ചിത്രമായി കുത്തുബുധീന്‍ അന്‍സാരി ഇന്നും നമ്മുടെ മനസ്സുകളിലുണ്ട്. ജീവന് വേണ്ടി യാചിക്കുന്ന ആ മുസ്ലിം യുവാവിന്റെ  ചിത്രം കേരളത്തിലെ തെരുവോരങ്ങളില്‍ വോട്ടിനു വേണ്ടി ദുരുപയോഗം ചെയ്തവരാണ് ഈ നാട്ടിലെ കമ്മ്യുണിസ്റ്റുകള്‍ . കലാപകാരികള്‍ മരണം വിധിച്ചിടത്തു നിന്നും  കുത്ത്ബുധീന്‍ അന്‍സാരിക്ക്  രക്ഷപ്പെടാന്‍ പോലും സാധിച്ചത് ജീവന് വേണ്ടിയുള്ള ദൈന്യമായ ആ യാചനയിലൂടെയായിരുന്നു. മണിക്കൂറുകളോളം പാര്‍ട്ടി മാടമ്പികള്‍ക്ക് മുമ്പില്‍ ജീവന് വേണ്ടി യാചിച്ച അരിയില്‍ ശുക്കൂറിനോടും, സഖാവ് ചന്ദ്രശേഖരനോടും സംഘപരിവാരത്തിന്റെ ശത്രുദയപോലും കാണിക്കാത്ത ഈ നികൃഷ്ടജീവികള്‍ പ്രതിനിധീകരിക്കുന്നത് ഫ്യൂഡലിസത്തെയല്ലേ....
 
ശുക്കൂര്‍ , ചന്ദ്രശേഖരന്‍ വധങ്ങളോടെ കേരളീയ മനസ്സാക്ഷി ഈ ഫ്യൂഡലിസ്റ്റ്, പൈശാചിക പ്രതിരൂപങ്ങളെ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.  ഈ അസഹ്യതയാണ് സഖാവ് ടി കെ ഹംസയെ ഏറനാടന്‍ തമാശക്ക് പ്രേരിപ്പിച്ചതും, പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാവ് വീ എസ് അച്ചുതാനന്തന്‍, പാര്‍ട്ടി കുടുങ്ങുമ്പോഴൊക്കെ പിന്നില്‍ നിന്നും കോലിട്ടിളക്കുകയാണ് എന്ന ഹംസാക്കയുടെ  ദ്വയാര്‍ത്ഥത്തിലുള്ള പ്രയോഗം പാര്‍ടിയിലെ ക്രീമിലെയറുകളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഏറെ കാലമായി മുഖപ്രസന്നതയോടെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ മുഖം വീര്‍പ്പിച്ചു നടക്കുന്ന സംസ്ഥാന നേതാക്കള്‍ക്ക് ഇത് തന്നെയല്ലേ ഏറ്റവും വലിയ തമാശ, ഹംസാക്കയുടെ അച്ചുതാനന്തവധം ആട്ടക്കഥ കണ്ടു പാര്‍ട്ടി നേതാക്കള്‍ കൂട്ടച്ചിരി ചിരിക്കുമ്പോള്‍  പാര്‍ട്ടി സക്രാത്തിന്റെ ഹാലിലാണ് എന്ന ഹംസാക്കയുടെ വാദം എല്ലാവരും കൂടി സമ്മതിക്കുകയല്ലേ?
 
പ്രതിപക്ഷ ബഹുമാനമില്ലാത്ത പദപ്രയോഗങ്ങള്‍ ആളുകളുടെ കയ്യടി കിട്ടാന്‍ വേണ്ടി സ്ഥാനത്തും, അസ്ഥാനത്തും പ്രയോഗിക്കുന്നയാളാണ് സഖാവ് ഹംസാക്ക. റജീനയുടെ ഒക്കത്തുള്ള കുട്ടിയെ ചൂണ്ടി, കുഞ്ഞാലിക്കുട്ടിയുടെ മുഖത്തേക്ക് നോക്കാന്‍ പറഞ്ഞ ഹംസാക്കയെ അന്നൊരു രാഷ്ട്രീയ നേതാവും വിമര്‍ശിച്ചില്ല. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചു നാക്കും നീട്ടി നടന്ന ഈ സഖാവ് ഒന്നുകില്‍ കുഞ്ഞാലികുട്ടിക്കു അരയുടെ  താഴേക്ക് ഭ്രാന്ത്‌, അതല്ലെങ്കില്‍ റജീനക്ക് അരക്ക് മേലോട്ട് ഭ്രാന്ത്‌ എന്നൊക്കെ പ്രസംഗിച്ചാണ് മലപ്പുറം ചുവപ്പിക്കാന്‍ വേണ്ടി ഓടി നടന്നത്. മുസ്ലിം  ലീഗിന്റെ അര റാത്തല്‍ ഇറച്ചിക്ക് വേണ്ടി ഹംസാക്ക ദാഹിച്ചു നടന്ന ആ കാലം ആരും മറന്നു കാണില്ല. മഞ്ചേരിയെന്ന ലീഗിന്റെ മക്കയില്‍ വിജയക്കൊടി പാറിച്ചതോടെ പാര്‍ട്ടിയില്‍ വാഴ്ത്തപ്പെട്ടവനായ ഹംസ, പിന്നീട് കെ ടി ജലീലിനെ വീഴ്ത്തിയവനുമായി. യഹ്ജൂജും, മഹ്ജൂജും ഇറങ്ങിയത് പോലെ മലപ്പുറം മുഴുവന്‍ ചുവപ്പിക്കാന്‍ ഈ സഖാക്കള്‍ ഓടി നടക്കുമ്പോള്‍ ധാന്വന്തരം കുഴമ്പിട്ട് കാല്‍ തടവിക്കൊടുത്തവരില്‍ അന്ന് സഖാവ് വീ യെസ്സുമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്‌ മന്ത്രി ഗണേഷ്‌കുമാര്‍ സഖാവ് വീഎസ്സിനെ കാമഭ്രാന്തന്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചപ്പോഴും ഹംസാക്ക അശ്ലീലച്ചുവയോടെ ഗണേഷിനെതിരെ സ്റ്റേജില്‍ കാട്ടിക്കൂട്ടിയ  കോപ്രായങ്ങള്‍ കണ്ടവരാണ് നമ്മള്‍ .
 
പട്ടുറുമാലില്‍ മാര്‍ക്കിടുക എന്നത് ഒരു ഗോമ്പറ്റീഷന്‍ ഐറ്റമല്ലെങ്കിലും  പാര്‍ട്ടിയില്‍ നിന്നും ഒരുപാട് ഗപ്പ് കിട്ടിയയാളാണ് ഹംസാക്ക. അത് സഖാവ് വീ യെസ്സിനെയെങ്കിലും ബോധ്യപ്പെടുത്താനായി എന്നത് ഇമ്മിണി ബല്ല്യ തമാശ തന്നെയാണ്. ഹംസാക്കയുടെ വാമൊഴികള്‍  ഏറനാടന്‍ തമാശയായി പാര്‍ട്ടി  സെക്രട്ടറി പ്രമോട്ട് ചെയ്തെങ്കിലും ഓണത്തിനിടക്കുള്ള പുട്ട് കച്ചവടം പോലെ പിന്നെ തമാശക്കാരുടെ ഒരു പൂരം തന്നെയായിരുന്നു പാര്‍ട്ടിയില്‍. അധികാര കേന്ദ്രങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന സഖാവ് ഹംസാക്കക്ക് ചാട്ടുളി പോലുള്ള മറുപടി നല്‍കി സഖാവ് വീ എസ് പറഞ്ഞത്  കുട്ടനാടന്‍ തമാശയായി പ്രമോട്ട് ചെയ്യാവുന്നതാണ്. അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങളും, പേരെടുത്തുള്ള ആക്ഷേപങ്ങളും  വീ എസ്സിന്റെ പ്രസ്താവനകളെ പതിവ് ഹിറ്റാക്കുന്നതിനാല്‍ അത് മുഴുവന്‍ എഴുതി ചേര്‍ക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ മതിയാവുകയില്ലല്ലോ... ഏതായാലും വീ എസ് ഉറഞ്ഞു തുള്ളി ഹംസവധം ആടിയെങ്കിലും  അതിനേക്കാള്‍ ബിഗ്‌ ഹിറ്റ്‌ കോമഡി ഇപ്പോള്‍ ഇടുക്കിയിലെ വെടിക്കെട്ടുകാരന്റെ ഉടുക്ക് കൊട്ട് തന്നെയാണ്. കോമഡിക്കാര്‍ ഇത്രയേറെ അരങ്ങു വാഴുന്ന ഈ പാര്‍ട്ടിയുടെ പേര് തന്നെ കോമഡി പാര്‍ട്ടി ഓഫ് ഇന്ത്യാ (മാര്‍ക്സിസ്റ്റ്‌) എന്നാക്കാന്‍ എത്രയും വേഗം അവൈലബിള്‍ പീ ബി ചേര്‍ന്നാല്‍ നന്നാവും.
 
പാര്‍ട്ടി ഒരുപാട് പേരെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നും കൊല്ലേണ്ടവരെ, കൊല്ലുക തന്നെ ചെയ്യുമെന്നും, വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേയെന്നും മണിസഖാവ് മണിമണിയായി തന്നെ പറഞ്ഞു..സബാഷ്!! മണിസഖാവ് പറഞ്ഞതത്രെയും ചാനലുകളില്‍ നിന്നും വീണ്ടും വീണ്ടും, കണ്ടും കേട്ടും ആസ്വദിച്ചു..നാട്ടില്‍ വന്നതിനു ശേഷം കുടുംബത്തോടൊപ്പം ആസ്വദിച്ച നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ..ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നു പോയി...അവസാനം കരയാന്‍ കണ്ണിലും വെള്ളല്ല്യാ, കുടിക്കാന്‍ കിണറ്റിലും വെള്ളല്ല്യായെന്ന അവസ്ഥയിലുമായി. 
 
വെള്ളം തീരെ കിട്ടാത്ത ഈ ചുടു വേനലില്‍ ഇത്തരം തമാശകള്‍ നിരോധിക്കാനാണ് ഉമ്മന്‍ചാണ്ടിസാര്‍ ഇന്നലെ തന്നെ വാളെടുത്തിരിക്കുന്നത്. എന്തോ, എന്തരോ പാര്‍ട്ടി സെക്രട്ടറി ഒരു സാദാ തമാശയായി പോലും പ്രമോട്ട് ചെയ്തു കണ്ടില്ല, പകരം മണി സഖാവിനെ തള്ളിപ്പറഞെങ്കിലും മണി പറഞ്ഞ കാര്യങ്ങളെ ചെമ്പട്ടില്‍ പൊതിഞ്ഞു മൂടാനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശ്രമം. ഏതായാലും മണിസഖാവ് പറഞ്ഞതിലെ വെടിക്കെട്ടുകാരനെ ഇതോടെ മനസ്സിലായി, പക്ഷെ വെടിക്കെട്ടുകാരന്റെ പട്ടിയെന്നു പറഞ്ഞത് ആരെപറ്റിയാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല, ഈ ഹൊറര്‍ കോമഡി ചിത്രം തീരുന്നതിനു മുമ്പ്‌ തന്നെ അത് മനസ്സിലാകുമെന്ന പ്രതീക്ഷയാണുള്ളത് , കണ്ട് കിട്ടുന്നവര്‍ സഹായിക്കണേ...
 
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി സെക്രട്ടറിമാരും, അംഗങ്ങളും വരെ കൊലപാതകത്തിലെ ആസൂത്രകരായി പോലീസ്‌ പിടിയിലായതോടെ പാര്‍ട്ടി പ്രതിരോധത്തിലാണ്. വേണമെങ്കില്‍ ഒഴിവു വന്ന ലോക്കല്‍ , ഏരിയാ കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ആളെ ആവശ്യമുണ്ട് എന്നൊരു പത്രപ്പരസ്യം കൊടുക്കാവുന്നതാണ്. ഗുണ്ടായിസവും, ക്വട്ടെഷന്‍ പരിചയവും, കൂടെ കൊലക്കേസ്‌ പ്രതികള്‍ക്ക് മുന്‍ഗണന എന്നും കൂടി നല്‍കാവുന്നതാണ്. സംസ്ഥാന കമ്മിറ്റിയിലേക്ക് ആളെയെടുക്കുന്നെങ്കില്‍  കോമഡിരംഗത്തെ മുന്‍പരിചയം എന്ന് പ്രത്യേകം പരാമര്‍ശിച്ചാല്‍ നന്നാവും..ഹല്ലാ പിന്നെ 
 
വേണമെങ്കില്‍ പോലീസ്‌സ്റ്റേഷനിലും ബോംബുണ്ടാക്കും എന്ന് പറഞ്ഞവരും, പോലീസ്‌ സ്റ്റേഷനില്‍ കയറിചെന്ന് തുടയുഴിഞ്ഞും, മസില്‍ കാണിച്ചും പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കി കൊണ്ടുവന്നവരും ഒന്നും സീ എച്ച് അശോകനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സ്റ്റേഷന്‍ കയറികണ്ടില്ല.. ഇവരോക്കെയിപ്പോള്‍ നോണ്‍റീച്ചബ്ള്‍ ആയതോടെ കിനാലൂരിലെ കളിയിലെ പ്രധാന ഡിഫണ്ടര്‍ സഖാവ് എളമരം കരീം തന്നേ മൈതനത്തിറങ്ങി സെന്റര്‍ഫോര്‍വേര്‍ഡ്‌ കളിക്കുകയാണിപ്പോള്‍ . പന്ത് കാലു കൊണ്ട് തൊടാതെയും, ഫൌള്‍ ചെയ്യാതെയും വെറുതെ ഓടിനടക്കുന്ന കരീം സഖാവ് പോലീസ്‌ ടീമിന്റെ ഫൗള്‍ നന്നായി നോട്ട്  ചെയ്ത് അവസാനം സന്തോഷ്‌ ട്രോഫിയിലെ പോലെ സെല്‍ഫ്‌ ഗോള്‍ അടിച്ചു കളി തോല്പിക്കുമോ എന്നാണു എന്റെ പേടി..
 
ഒരഞ്ചുമിനിട്ട് പോലും അശോകനുമായി സംസാരിക്കാന്‍ പാര്‍ട്ടിയുടെ എം എല്‍ എ മാരെ പോലീസ്‌ അനുവദിച്ചില്ല എന്ന് വിലപിക്കുകയാണ് കരീം സഖാവ്. ഒരീച്ച കയ്യില്‍ വന്നിരുന്നാല്‍ പോലും അതിനെ കൊല്ലാതെ ഊതി പറപ്പിക്കുന്ന ആളാണത്രേ സഖാവ് അശോകന്‍. കരീം സഖാവ് ഈച്ചയെ കുറിച്ചു പറഞ്ഞപ്പോഴാണ് ചൈനയില്‍ ഈയിടെ നടപ്പാക്കിയ ഈച്ച നിയമം ഓര്‍മ്മയില്‍ വന്നത്. കമ്മ്യുണിസ്റ്റ്‌ ചൈനയിലെ പൊതുകക്കൂസുകളില്‍ ഇനിമുതല്‍ രണ്ടിലേറെ ഈച്ചകളെ കാണാന്‍ പാടില്ലത്രേ. ഈച്ചയെ കൊല്ലാന്‍ തോക്കെടുക്കാനാണ് കമ്മ്യുണിസ്റ്റ്‌ ചൈനയുടെ പുതിയ ആഹ്വാനം, വിപ്ലവം വരുന്നത് തോക്കിന്‍ കുഴലിലൂടെയാണല്ലോ... പാര്‍ട്ടിയറിയാതെ ഒരീച്ചയും പറക്കാന്‍ പാടില്ലെന്ന അലിഖിത നിയമങ്ങളും, പാര്‍ട്ടി ഗ്രാമങ്ങളും കണ്ട് ഈ കേരളീയ മാതൃക ചൈനീസ്‌ കമ്മ്യുണിസ്റ്റ്‌ സര്‍ക്കാര്‍ സ്വീകരിച്ചതാകാനേ തരമുള്ളൂ. പാര്‍ട്ടിയുടെ കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ചൈനയില്‍ പോയതോടെയാണ് ഈ ഈച്ച നിയമം അവിടെ പ്രാബല്യത്തില്‍ വന്നതെന്ന് ആരും ചേര്‍ത്തു വായിക്കരുത്.


പിന്‍ വായന: ശുക്കൂര്‍ / ചന്ദ്രശേഖരന്‍ വധങ്ങളിലെ അന്വേഷണം പാര്‍ട്ടിക്ക് ഇടിത്തീയേറ്റ പോലെയായി, വീയെസ്സിന്റെ ഡാങ്കേ പരാമര്‍ശവും, അടിയുറച്ച നിലപാടുകളും പാര്‍ട്ടിയുടെ തലയില്‍ തേങ്ങാ വീണ പോലെയുമായി...നെയ്യാറ്റിന്‍കര കഴിയാതെ ഒന്ന് മോങ്ങാന്‍ പോലുമാവാത്ത പാര്‍ട്ടി പരുങ്ങി നില്‍ക്കുമ്പോഴാണ് ഇടുക്കി മലയിറങ്ങി വന്ന മണിയെന്ന പാമ്പും കടിച്ചിരിക്കുന്നത്..



 
 
 
 
 

 
 

25 comments:

  1. എല്ലാം കൂടി ഇപ്പോൾ ഒരു വഴി ആയി..!!

    ReplyDelete
  2. എല്ലാം കൊണ്ടും മൊത്തം കുളമായല്ലൊ പിണറായി
    പിണറായി ശവമായി

    ReplyDelete
  3. @@
    ഇത്തരം പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റിടാന്‍ കണ്ണൂരാന്‍ മിനക്കെടാറില്ല.
    എന്നാലും വര്‍ദ്ധിച്ചുവരുന്ന കൊല കാണുമ്പോള്‍ പേടി തോന്നുന്നതിനാല്‍ രണ്ടും രണ്ടും നാല് പറഞ്ഞേ പോകുന്നുള്ളൂ.

    കേരളം ഭ്രാന്താലയമാക്കിയവരില്‍ പ്രമുഖര്‍ കംമ്യൂനിസ്റ്റ് ഊമ്പാക്കികള്‍ തന്നെയാണ്.
    ഈ നെറികെട്ട &*&^%$#@ രെക്കൊണ്ട് സാധാരണക്കാരന്റെ ജീവിതം പോലും ദുസ്സഹമായിരിക്കുന്നു!
    കേരള മണ്ണില്‍ നിന്നും ഇവറ്റകളെ ചവിട്ടിപ്പുറത്താക്കണം.
    എങ്കിലേ മലയാളിക്ക് മനസ്സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കൂ.

    കമ്യൂണിസ്റ്റു മൂരാച്ചികള്‍ തുലയട്ടെ.
    മാര്‍ക്സിസ്റ്റ്‌ എമ്പോക്കികള്‍ നശിക്കട്ടെ.
    ജയ്‌ കേരളം - ജയ്‌ ജയ്‌ ജീവിതം

    ***

    ReplyDelete
    Replies
    1. രാഷ്ട്രീയ പോസ്റ്റുകളെക്കാള്‍ മറ്റു പോസ്റ്റുകള്‍ക്കാണ് ബ്ലോഗര്‍മാരുടെ കമന്‍റുകള്‍ കൂടുതല്‍ കിട്ടുക, പക്ഷെ മൂല്യത്തകര്ച്ചയും, കുതികാല്‍ വെട്ടും, കൊലവെറിയും അരങ്ങു വാഴുമ്പോള്‍ കമന്റുകള്‍ കിട്ടില്ലെന്ന് കരുതി കാര്യം പറയാതിരിക്കുന്നതും അപകടകരം തന്നെ...

      Delete
  4. ഹാദാ കൌമുന്‍ ജാഹിലൂന്‍ -
    കടപ്പാട് : ജനാബ് സഖാവ് സര്‍വ്വ ശ്രീ ഹംസ സഖാഫി മുസല്യാര്‍

    ReplyDelete
  5. FROM Shabu Thomas


    ഏറ്റവും പുതിയ വാര്‍ത്ത!

    "സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തള്ളി. മണി പാര്‍ട്ടി നിലപാടില്‍ നിന്നു വ്യതിചലിച്ചുവെന്നും ഇതു തെറ്റായിപ്പോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു."

    പിണറായി വിജയന്റെ ഈ മറുപടിയില്‍ നിന്ന് നിങ്ങള്‍ക്കെന്ത് മനസ്സിലായി? എനിക്ക് മനസ്സിലായത് ഞാന്‍ പറയാം. പാര്‍ട്ടി ചെയ്യിച്ച രാഷ്ട്രീയ കൊലപാതകങ്ങളും ചെയ്ത തോന്നിയവാസങ്ങളും , അതില്‍ ഭാഗവാക്കായ സഖാക്കന്‍മാര്‍ രഹസ്യമാക്കി വയ്ക്കണം എന്ന നിലപാടില്‍ നിന്ന് മണി വ്യതിചലിച്ചു. അത് ഭയങ്കരമായ തെറ്റായിപ്പോയി!!!

    പക്ഷെ മണി പറഞ്ഞത് ശരിയോ തെറ്റോ എന്ന് പിണറായി സഖാവ് എവിടേയും വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിലുള്ള മറുപടിയ്ക്കാണ് രണ്ടും കെട്ട മറുപടി എന്നുപറയുന്നത്.

    മണിമോന്‍ പറഞ്ഞതുപോലെ, ആണത്തമുണ്ടെങ്കില്‍ പറയട്ടെ പാര്‍ട്ടി കൊല്ലിച്ചെന്നോ ഇല്ലെന്നോ. അതാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. അല്ലാതെ അങ്ങേര് പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചോ ഇല്ലയോ എന്നല്ല. വ്യതിചലിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ പൊതുജനത്തിന് ഉണ്ടയാണ്.

    ReplyDelete
    Replies
    1. നന്ദി മണി ആശാനെ.... നന്ദി ...
      എന്ത് കൊണ്ടാണ് ഇടുക്കി ജില്ലയില്‍ യു ഡി എഫ് കരുതാര്‍ജ്ജിച്ചു മുന്നോട്ട് പോകുന്നത്


      എന്നതിന്റെ രഹസ്യം സഖാവ് എം എം മണിയുടെ വായില്‍ നിന്ന് തന്നെ ചാടിയിരിക്കുന്നു ...!!!



      http://chipism.blogspot.in/2012/05/blog-post_26.html

      Delete
  6. viddikalude neenda jeevithathekal vilappettathan budhimante oru divasathe jeevitham(arabi pazaya mozi)ethu rashtrreya kolapathakatheyum chuttippatti uyarunna duroohathayan maniyude manakkad prasangam eppol anavaranam cheythirikkunnath.,oratta divasam kond ellam theernille?

    ReplyDelete
  7. ചോരക്കളങ്ങളിലെ സോഷ്യലിസം
    മാനവന്റെ മനസ്സിന്നു മടുക്കുന്ന -
    മരവിപ്പാണീ നവ യുഗത്തില്‍ .

    ReplyDelete
  8. കേരളത്തില്‍ ഗുണ്ടായിസത്തിന്റെ ഉസ്താദുമാര്‍ ലീഗിലും, കോന്ഗ്രസ്സിലും, ബിജെപിയിലും വിലസുന്നുന്ടെന്നത് അത്രവല്യ രഹസ്യ്മൊന്നും അല്ല . ഈ പരിപാടി നിറുത്താന്‍ എല്ലാവരും തയ്യാരവുമെന്ന വിശ്വാസവും ഇല്ല. ഓരോ കൊലകള്‍ നടക്കുമ്പോഴും പരസ്പരം ചോരയുടെ കണക്കുകള്‍ നിരത്തിവെക്കും എന്നല്ലാതെ ഇത് നിറുത്തുവാനുള്ള ഒരു ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. തിണ്ണമിടുക്ക് എല്ലാവരും കാണിക്കുന്നു. ഇതിപ്പോ പാര്‍ട്ടിക്ക് ഇപ്പോള്‍ അത്ര നല്ല കാലം അല്ല. അത് മറ്റുള്ളവര്‍ കൃത്യമായി ചൂഷണം ചെയ്യുന്നു. അതല്ലാതെ ചോരപുരണ്ടിട്ടില്ല കൈകളില്‍ എന്നുറച്ച വിശ്വാസം ഉള്ളവര്‍ ആരൊക്കെ കാണും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍. ആര് ചെയ്താലും കൊലപാതത്തിനെ ന്യായീകരിക്കാന്‍ ആവില്ല, അത് സ്വന്തം പാര്‍ട്ടി ചെയ്താലും, എന്ന നിലപാടിലേക്ക് രാഷ്ട്രീയക്കാര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
    Replies
    1. എം എം ഹസ്സന്‍ പറഞ്ഞത് പോലെ കൊലപാതകങ്ങള്‍ എല്ലാവരും ചെയ്തിട്ടുണ്ട്, പക്ഷെ അതാരും ഏറ്റെടുക്കാറില്ല, ആ ഒളിച്ചുകളി അവസാനിപ്പിച്ചു കൊണ്ട് മുന്‍കാല ചെയ്തികളെ കുറിച്ചു തുറന്നു പറയുക വഴി സീ പി എം ഇടുക്കി ജില്ലാ സെക്രട്ടറി ആ കുടം തുറന്നിട്ട്‌ ഭൂതത്തെ പുറത്തു ചാടിക്കുകയായിരുന്നു. ഇത്രയേറെ ധാര്‍ഷ്ട്യവും, ഗുണ്ടായിസവും, ചട്ടമ്പിത്തരവും നിറഞ്ഞ പ്രസംഗം കൊണ്ഗ്രസ്സുകാരനോ ലീഗുകാരനോ, ബീ ജെ പി ക്കാരനോ നടത്തിയാല്‍ ഈ കുട്ടി സഖാക്കള്‍ അവരെ പുറത്തിറങ്ങാന്‍ തന്നെ സമ്മതിക്കുമോ...ഇത്ര കാലം തങ്ങളുടെ കൂടെ നിന്ന സഹജീവിയായ സഖാവിനെ പോലും 51 വെട്ടു വെട്ടി മുഖം പോലും വികൃതമാക്കുന്ന ക്രൂരത വേറാരു ചെയ്തു ഈ കേരളക്കരയില്‍..മുസ്ലിം ലീഗിന്റെ മൂക്കിനു തോണ്ടി നടന്ന ലീഗില്‍ നിന്ന് പുറത്തു പോയവര്‍ക്കും, കോണ്ഗ്രസ്സിനെ തള്ളിപറഞ്ഞു മറുകണ്ടം ചാടിയവര്‍ക്കും ഒന്നും ഇത്തരത്തില്‍ ഒരു വിധിയുണ്ടായിട്ടില്ല..കെ ടി ജലീലിന്റെയോ, ചെറിയാന്‍ ഫിലിപ്പിന്റെയോ നേരെ ഒരു കരിങ്കല്‍ ചീള് പോലും ഇക്കാലം വരെ വന്നിട്ടുണ്ടാവില്ല..ഇത്രയും സഹിഷ്ണുത കേരളത്തിലെ സീ പേ എമ്മിന് ഇല്ലാതെ പോയില്ലേ..അതാണ്‌ സങ്കടവും

      Delete
  9. കമ്മ്യൂനിസ്റ്റുകാര്‍ ജീവിതം ഹോമിച്ചു നേടിത്തന്ന സൌഭാഗ്യങ്ങള്‍ നുകര്‍ന്നുകൊണ്ട് അവരെ തള്ളിപ്പറയാന്‍ കേരളീയര്‍ക്ക് അവകാശമുണ്ടോ? പക്ഷെ ഇന്ന് കമ്മ്യൂനിസ്റ്റുപാര്‍ട്ടിയുടെ തലപ്പത്ത് കേറി ഞെളിഞ്ഞിരിക്കുന്ന പിണറായി മുതലാളിയെപ്പോലുള്ള പ്രകാശം പരത്തുന്നവരെ അടിച്ചു പുറത്താക്കാന്‍ ധൈര്യമുള്ളവരാരും അവിടില്ല എന്നതാണ് കഷ്ടം .

    ReplyDelete
    Replies
    1. പഴയ കാല കംമ്യുനിസ്റ്റുകാര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവരാണ്, സാമൂഹ്യ പരിഷകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. അവര്‍ നേടി തന്ന സൌഭാഗ്യങ്ങളെ തള്ളിപ്പറയുന്നത് ശരിയുമല്ല..പണ്ടത്തെ നേതാക്കളുടെ പാരമ്പര്യം ഒന്നു പോലും അവശേഷിക്കാത്ത സ്ഥിതിയാണ് ഇന്ന്. പണ്ട് നേതാക്കള്‍ സ്വന്തം സ്വത്ത് മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കി, ഇന്ന് നേതാക്കള്‍ പാര്‍ട്ടി കൊണ്ട് സ്വത്തും, സമ്പാദ്യവും ഉണ്ടാക്കുന്നു... പാലാറ മാത പശുവിനെ വിറ്റ് പാര്‍ട്ടി പത്രത്തിന് ഫണ്ട് നല്‍കിയത് നമുക്ക് മറക്കാം, പകരം സാന്റിയാഗോ മാര്‍ട്ടിന്‍റെ കോടികളുടെ ബോണ്ടിനെ പറ്റി ചിന്തിക്കാം..അതാണ്‌ കാലം

      Delete
  10. മുതലാളിമാരുടെയും, അമുല്‍ ബേബികളുടെയും, മണവാളന്‍ കുഞ്ഞുങ്ങളുടെയും കൈയ്യില്‍ അകപ്പെട്ടു പോയ മഹത്തായൊരു പ്രത്യയശാസ്ത്രം.....

    ReplyDelete
  11. ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, പൌരാവകാശം.
    ഇതിനൊക്കെ വേണ്ടി ഒരുകാലത്ത് മുറവിളി കൂട്ടിയ, പേടിച്ചു നിന്ന ആളുകളെ ആര്‍ജവം നല്‍കി കൂടെ കൂട്ടിയ, പ്രതിസന്ധികള്‍ തരണം ചെയ്തു വളര്‍ന്ന് പ്രത്യേയശാസ്ത്രത്തില്‍ അടിയുറച്ചുനിന്നൊരു പാര്‍ട്ടിയെ ഈ സ്ഥിതിയില്‍ എത്തിച്ചതിന്റെ പങ്ക് ഒരുകാലത്ത് മുതലാളിത്തത്തിനെതിരെ പടവെട്ടിയെങ്കില്‍ ഇന്ന് അതിന് ഓശാനപാടുന്ന ഇന്നത്തെ കമ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക് തന്നെയാണ് എന്നത് വിസ്മരിക്കാനാവില്ല.

    കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാന്‍ വെള്ളം ഒഴിച്ചുകൊടുത്തത് ഇവര്‍ തന്നെയാണ്!
    പോകുന്ന തരികള്‍ പോകട്ടെ, അവര്‍ക്ക് സ്വാതന്ത്യമില്ലേ? ഇതു ഇന്ത്യാ മഹാരാജ്യമല്ലേ? അസഹിഷ്ണത മറനീക്കി പുറത്തു വന്നിരിക്കുന്നു ഇന്നു കൂടുതല്‍!! ആ ചിന്ത ഉണ്മൂലനത്തിലെയ്ക്ക് കടക്കുന്നത് ഒരു ജനാധിപത്യ രാജത്തിനു ഭൂഷണമല്ല!! അപമാനമാണ്. മോഹന്‍ലാല്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ഇവിടെ ജീവിക്കാന്‍ ലജ്ജ തോന്നുന്നില്ലേ?

    ReplyDelete
  12. Parti innu edukkaa charakkayi maari. Nethaakkal maathrame ini avasheshikkoo

    ReplyDelete
  13. നന്നായി അവതരിപ്പിച്ചു
    കമ്യുണിസം ഒരു മഹാമാരി ആയി നമ്മുടെ ജീവിതത്തെ വിഴുങ്ങതിരിക്കട്ടെ

    ReplyDelete
  14. ജാഫര്‍ ആലുങ്ങല്‍May 30, 2012 at 3:26 AM

    മാനുഷിക മൂല്യങ്ങളെ വില കല്‍പ്പിക്കാത്ത ഏതു രാഷ്ട്രീയവും അപകടകരം തന്നെ..മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല

    ReplyDelete
  15. ഇത് വായിച്ച് വല്ല ചോരകുടിയന്മാരും അലവലാതി ഷാജീ എന്ന് വിളിച്ച് വകവരുത്തോ ഷാജീക്കാ..

    ReplyDelete
  16. ഇവന്മാരുടെതൊന്നുമല്ലാത്ത ഒരു കമ്മ്യൂണിസം ഇവിടെ നിലവിലുണ്ടായിരുന്നു. മര്‍ദിതന്റെയും ചൂഷിതന്റെയും അത്താണിയായിരുന്ന പാര്‍ട്ടി. ഇന്ന് പാര്‍ട്ടി ഒരു കോര്‍പ്പറേറ്റ് കമ്പനിയായപ്പോള്‍ അവര്‍ തന്നെ മര്ദകരായി മാറിയെന്നത് ചരിത്രത്തിന്റെ വൈരുധ്യം. നല്ല വായന സമ്മാനിച്ചതിന് നന്ദി.

    ReplyDelete

കമന്റ് കോളത്തില്‍ നിങ്ങള്‍ക്കും അഭിപ്രായം പറയാം. sign in ചെയ്യാന്‍ കഴിയാത്തവര്‍ക്ക് Name/URL ഓപ്ഷന്‍ വഴി നിങ്ങളുടെ പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്താം...ഹാ വേഗമാവട്ടെ