Sunday, May 27, 2012

കോമഡി പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌)

അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങള്‍ കൊണ്ടും, അര്‍ത്ഥഗര്‍ഭങ്ങളായ പരിഹാസങ്ങള്‍ കൊണ്ടും, പേരെടുത്തുള്ള ആക്ഷേപങ്ങള്‍ കൊണ്ടും പണ്ടേ പേര് കെട്ടവരാണ് നമ്മുടെ കമ്മ്യുണിസ്റ്റ്‌ കോമഡിസ്റ്റുകള്‍ .ഏറനാടനെന്നോ, മലനാടനെന്നോ, കുട്ടനാടനെന്നോ വ്യത്യാസമില്ലാതെ വായില്‍ തോന്നുന്നതെന്തും കോതക്ക് പാട്ട് എന്നത് പോലെ കേരളം എത്രയോ കേട്ട് തഴമ്പിച്ചതാണ് ഈ കമ്മ്യുണിസ്റ്റ്‌ 'തമാശകള്‍ ' , കൊലച്ചിരി മാത്രം പരിചയമുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് ഇപ്പോഴാണ് ഇത്തരം ഇമ്മിണി ബല്ല്യ തമാശകളെ കുറിച്ച് വെളിപാടുണ്ടായത്. സക്രാത്തിന്റെ ഹാലില്‍ കിടക്കുന്ന പാര്‍ട്ടിയെ നയിക്കാന്‍ വീണ്ടും ഭാഗ്യം ലഭിച്ച പിണറായി വിജയന് ഇതൊരു ചരിത്രനിയോഗമായിരിക്കാം. പിണറായിയിലെ പാറപ്പുറത്തു നിന്നും തീപ്പന്തമായി ഉയര്‍ന്നു വന്ന പാര്‍ട്ടി, പിണറായിയോടെ തന്നെ ഒരു കരിന്തിരിയായി കെട്ടടങ്ങുമോയെന്ന ഭീതി പങ്കുവെക്കുന്നുണ്ട് പല കമ്മ്യുണിസ്റ്റ്‌ ചിന്തകരും.. പാര്‍ട്ടി തീപന്തമായതല്ല, തീപന്തം പാര്‍ട്ടിയായതാണ് എന്ന് കേരളം സംശയിച്ചു പോകുന്ന കൊലകളും, കൊലവെറികളുമാണ് ഇന്നത്തെ പാര്‍ട്ടിയുടെ ഊര്‍ജ്ജം. പാര്‍ട്ടി തന്നെ സ്റ്റേറ്റും, പാര്‍ട്ടി തന്നെ നിയമവും, പാര്‍ട്ടി തന്നെ കോടതിയും, പാര്‍ട്ടി തന്നെ ആരാച്ചാരുമാകുന്ന ഈ ആസുരകാലത്ത് കേട്ടതും, കണ്ടതുമെല്ലാം തമാശകളായി സെക്രെട്ടറിയുടെ പാര്‍ട്ടിക്ക്, അല്ലെങ്കില്‍ പാര്‍ട്ടിയുടെ സെക്രെട്ടറിക്ക് തോന്നുന്നുവെങ്കില്‍ നമ്മളും ചിരിക്കുക തന്നെ, അല്ലെങ്കില്‍ അരിവാള്‍ കഴുത്തില്‍ വെച്ച് ഇക്കിളിപ്പെടുത്തി ചിരിപ്പിക്കാന്‍ പാര്‍ട്ടിക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ടി വരും..ങ്ങ് ഹാ ഹ ഹാ

പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടി നിയമങ്ങള്‍ക്ക് മുകളില്‍ പറന്ന രണ്ടു ശലഭങ്ങളെ അറുകൊല ചെയ്തതോടെ തുടങ്ങിയ ഈ ദുര്‍ഗതി പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചകളിലേക്ക് ഒരു ഫ്ലാഷ്ബാക്കായി പരിണമിക്കുകയാണിന്ന്, കണ്ണൂര്‍ അരിയിലെ ശുക്കൂര്‍ എന്ന ഇളംതളിരിനെ പാര്‍ട്ടിക്കോടതിയില്‍ വിചാരണ നടത്തി വധശിക്ഷ നടപ്പാക്കിയവര്‍ , ആ മുറിവുണങ്ങും മുമ്പാണ് ഒഞ്ചിയത്തിന്റെ വിപ്ലവമുഖം പോലും വികൃതമാക്കി, സഖാവ് ചന്ദ്രശേഖരനെ വെട്ടി നുറുക്കിയത്. ഗുജറാത്ത്‌ വംശഹത്യയുടെ ഭീതിപ്പെടുത്തുന്ന ചിത്രമായി കുത്തുബുധീന്‍ അന്‍സാരി ഇന്നും നമ്മുടെ മനസ്സുകളിലുണ്ട്. ജീവന് വേണ്ടി യാചിക്കുന്ന ആ മുസ്ലിം യുവാവിന്റെ  ചിത്രം കേരളത്തിലെ തെരുവോരങ്ങളില്‍ വോട്ടിനു വേണ്ടി ദുരുപയോഗം ചെയ്തവരാണ് ഈ നാട്ടിലെ കമ്മ്യുണിസ്റ്റുകള്‍ . കലാപകാരികള്‍ മരണം വിധിച്ചിടത്തു നിന്നും  കുത്ത്ബുധീന്‍ അന്‍സാരിക്ക്  രക്ഷപ്പെടാന്‍ പോലും സാധിച്ചത് ജീവന് വേണ്ടിയുള്ള ദൈന്യമായ ആ യാചനയിലൂടെയായിരുന്നു. മണിക്കൂറുകളോളം പാര്‍ട്ടി മാടമ്പികള്‍ക്ക് മുമ്പില്‍ ജീവന് വേണ്ടി യാചിച്ച അരിയില്‍ ശുക്കൂറിനോടും, സഖാവ് ചന്ദ്രശേഖരനോടും സംഘപരിവാരത്തിന്റെ ശത്രുദയപോലും കാണിക്കാത്ത ഈ നികൃഷ്ടജീവികള്‍ പ്രതിനിധീകരിക്കുന്നത് ഫ്യൂഡലിസത്തെയല്ലേ....
 
ശുക്കൂര്‍ , ചന്ദ്രശേഖരന്‍ വധങ്ങളോടെ കേരളീയ മനസ്സാക്ഷി ഈ ഫ്യൂഡലിസ്റ്റ്, പൈശാചിക പ്രതിരൂപങ്ങളെ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.  ഈ അസഹ്യതയാണ് സഖാവ് ടി കെ ഹംസയെ ഏറനാടന്‍ തമാശക്ക് പ്രേരിപ്പിച്ചതും, പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാവ് വീ എസ് അച്ചുതാനന്തന്‍, പാര്‍ട്ടി കുടുങ്ങുമ്പോഴൊക്കെ പിന്നില്‍ നിന്നും കോലിട്ടിളക്കുകയാണ് എന്ന ഹംസാക്കയുടെ  ദ്വയാര്‍ത്ഥത്തിലുള്ള പ്രയോഗം പാര്‍ടിയിലെ ക്രീമിലെയറുകളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഏറെ കാലമായി മുഖപ്രസന്നതയോടെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ മുഖം വീര്‍പ്പിച്ചു നടക്കുന്ന സംസ്ഥാന നേതാക്കള്‍ക്ക് ഇത് തന്നെയല്ലേ ഏറ്റവും വലിയ തമാശ, ഹംസാക്കയുടെ അച്ചുതാനന്തവധം ആട്ടക്കഥ കണ്ടു പാര്‍ട്ടി നേതാക്കള്‍ കൂട്ടച്ചിരി ചിരിക്കുമ്പോള്‍  പാര്‍ട്ടി സക്രാത്തിന്റെ ഹാലിലാണ് എന്ന ഹംസാക്കയുടെ വാദം എല്ലാവരും കൂടി സമ്മതിക്കുകയല്ലേ?
 
പ്രതിപക്ഷ ബഹുമാനമില്ലാത്ത പദപ്രയോഗങ്ങള്‍ ആളുകളുടെ കയ്യടി കിട്ടാന്‍ വേണ്ടി സ്ഥാനത്തും, അസ്ഥാനത്തും പ്രയോഗിക്കുന്നയാളാണ് സഖാവ് ഹംസാക്ക. റജീനയുടെ ഒക്കത്തുള്ള കുട്ടിയെ ചൂണ്ടി, കുഞ്ഞാലിക്കുട്ടിയുടെ മുഖത്തേക്ക് നോക്കാന്‍ പറഞ്ഞ ഹംസാക്കയെ അന്നൊരു രാഷ്ട്രീയ നേതാവും വിമര്‍ശിച്ചില്ല. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചു നാക്കും നീട്ടി നടന്ന ഈ സഖാവ് ഒന്നുകില്‍ കുഞ്ഞാലികുട്ടിക്കു അരയുടെ  താഴേക്ക് ഭ്രാന്ത്‌, അതല്ലെങ്കില്‍ റജീനക്ക് അരക്ക് മേലോട്ട് ഭ്രാന്ത്‌ എന്നൊക്കെ പ്രസംഗിച്ചാണ് മലപ്പുറം ചുവപ്പിക്കാന്‍ വേണ്ടി ഓടി നടന്നത്. മുസ്ലിം  ലീഗിന്റെ അര റാത്തല്‍ ഇറച്ചിക്ക് വേണ്ടി ഹംസാക്ക ദാഹിച്ചു നടന്ന ആ കാലം ആരും മറന്നു കാണില്ല. മഞ്ചേരിയെന്ന ലീഗിന്റെ മക്കയില്‍ വിജയക്കൊടി പാറിച്ചതോടെ പാര്‍ട്ടിയില്‍ വാഴ്ത്തപ്പെട്ടവനായ ഹംസ, പിന്നീട് കെ ടി ജലീലിനെ വീഴ്ത്തിയവനുമായി. യഹ്ജൂജും, മഹ്ജൂജും ഇറങ്ങിയത് പോലെ മലപ്പുറം മുഴുവന്‍ ചുവപ്പിക്കാന്‍ ഈ സഖാക്കള്‍ ഓടി നടക്കുമ്പോള്‍ ധാന്വന്തരം കുഴമ്പിട്ട് കാല്‍ തടവിക്കൊടുത്തവരില്‍ അന്ന് സഖാവ് വീ യെസ്സുമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്‌ മന്ത്രി ഗണേഷ്‌കുമാര്‍ സഖാവ് വീഎസ്സിനെ കാമഭ്രാന്തന്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചപ്പോഴും ഹംസാക്ക അശ്ലീലച്ചുവയോടെ ഗണേഷിനെതിരെ സ്റ്റേജില്‍ കാട്ടിക്കൂട്ടിയ  കോപ്രായങ്ങള്‍ കണ്ടവരാണ് നമ്മള്‍ .
 
പട്ടുറുമാലില്‍ മാര്‍ക്കിടുക എന്നത് ഒരു ഗോമ്പറ്റീഷന്‍ ഐറ്റമല്ലെങ്കിലും  പാര്‍ട്ടിയില്‍ നിന്നും ഒരുപാട് ഗപ്പ് കിട്ടിയയാളാണ് ഹംസാക്ക. അത് സഖാവ് വീ യെസ്സിനെയെങ്കിലും ബോധ്യപ്പെടുത്താനായി എന്നത് ഇമ്മിണി ബല്ല്യ തമാശ തന്നെയാണ്. ഹംസാക്കയുടെ വാമൊഴികള്‍  ഏറനാടന്‍ തമാശയായി പാര്‍ട്ടി  സെക്രട്ടറി പ്രമോട്ട് ചെയ്തെങ്കിലും ഓണത്തിനിടക്കുള്ള പുട്ട് കച്ചവടം പോലെ പിന്നെ തമാശക്കാരുടെ ഒരു പൂരം തന്നെയായിരുന്നു പാര്‍ട്ടിയില്‍. അധികാര കേന്ദ്രങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന സഖാവ് ഹംസാക്കക്ക് ചാട്ടുളി പോലുള്ള മറുപടി നല്‍കി സഖാവ് വീ എസ് പറഞ്ഞത്  കുട്ടനാടന്‍ തമാശയായി പ്രമോട്ട് ചെയ്യാവുന്നതാണ്. അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങളും, പേരെടുത്തുള്ള ആക്ഷേപങ്ങളും  വീ എസ്സിന്റെ പ്രസ്താവനകളെ പതിവ് ഹിറ്റാക്കുന്നതിനാല്‍ അത് മുഴുവന്‍ എഴുതി ചേര്‍ക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ മതിയാവുകയില്ലല്ലോ... ഏതായാലും വീ എസ് ഉറഞ്ഞു തുള്ളി ഹംസവധം ആടിയെങ്കിലും  അതിനേക്കാള്‍ ബിഗ്‌ ഹിറ്റ്‌ കോമഡി ഇപ്പോള്‍ ഇടുക്കിയിലെ വെടിക്കെട്ടുകാരന്റെ ഉടുക്ക് കൊട്ട് തന്നെയാണ്. കോമഡിക്കാര്‍ ഇത്രയേറെ അരങ്ങു വാഴുന്ന ഈ പാര്‍ട്ടിയുടെ പേര് തന്നെ കോമഡി പാര്‍ട്ടി ഓഫ് ഇന്ത്യാ (മാര്‍ക്സിസ്റ്റ്‌) എന്നാക്കാന്‍ എത്രയും വേഗം അവൈലബിള്‍ പീ ബി ചേര്‍ന്നാല്‍ നന്നാവും.
 
പാര്‍ട്ടി ഒരുപാട് പേരെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നും കൊല്ലേണ്ടവരെ, കൊല്ലുക തന്നെ ചെയ്യുമെന്നും, വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേയെന്നും മണിസഖാവ് മണിമണിയായി തന്നെ പറഞ്ഞു..സബാഷ്!! മണിസഖാവ് പറഞ്ഞതത്രെയും ചാനലുകളില്‍ നിന്നും വീണ്ടും വീണ്ടും, കണ്ടും കേട്ടും ആസ്വദിച്ചു..നാട്ടില്‍ വന്നതിനു ശേഷം കുടുംബത്തോടൊപ്പം ആസ്വദിച്ച നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ..ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നു പോയി...അവസാനം കരയാന്‍ കണ്ണിലും വെള്ളല്ല്യാ, കുടിക്കാന്‍ കിണറ്റിലും വെള്ളല്ല്യായെന്ന അവസ്ഥയിലുമായി. 
 
വെള്ളം തീരെ കിട്ടാത്ത ഈ ചുടു വേനലില്‍ ഇത്തരം തമാശകള്‍ നിരോധിക്കാനാണ് ഉമ്മന്‍ചാണ്ടിസാര്‍ ഇന്നലെ തന്നെ വാളെടുത്തിരിക്കുന്നത്. എന്തോ, എന്തരോ പാര്‍ട്ടി സെക്രട്ടറി ഒരു സാദാ തമാശയായി പോലും പ്രമോട്ട് ചെയ്തു കണ്ടില്ല, പകരം മണി സഖാവിനെ തള്ളിപ്പറഞെങ്കിലും മണി പറഞ്ഞ കാര്യങ്ങളെ ചെമ്പട്ടില്‍ പൊതിഞ്ഞു മൂടാനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശ്രമം. ഏതായാലും മണിസഖാവ് പറഞ്ഞതിലെ വെടിക്കെട്ടുകാരനെ ഇതോടെ മനസ്സിലായി, പക്ഷെ വെടിക്കെട്ടുകാരന്റെ പട്ടിയെന്നു പറഞ്ഞത് ആരെപറ്റിയാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല, ഈ ഹൊറര്‍ കോമഡി ചിത്രം തീരുന്നതിനു മുമ്പ്‌ തന്നെ അത് മനസ്സിലാകുമെന്ന പ്രതീക്ഷയാണുള്ളത് , കണ്ട് കിട്ടുന്നവര്‍ സഹായിക്കണേ...
 
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി സെക്രട്ടറിമാരും, അംഗങ്ങളും വരെ കൊലപാതകത്തിലെ ആസൂത്രകരായി പോലീസ്‌ പിടിയിലായതോടെ പാര്‍ട്ടി പ്രതിരോധത്തിലാണ്. വേണമെങ്കില്‍ ഒഴിവു വന്ന ലോക്കല്‍ , ഏരിയാ കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ആളെ ആവശ്യമുണ്ട് എന്നൊരു പത്രപ്പരസ്യം കൊടുക്കാവുന്നതാണ്. ഗുണ്ടായിസവും, ക്വട്ടെഷന്‍ പരിചയവും, കൂടെ കൊലക്കേസ്‌ പ്രതികള്‍ക്ക് മുന്‍ഗണന എന്നും കൂടി നല്‍കാവുന്നതാണ്. സംസ്ഥാന കമ്മിറ്റിയിലേക്ക് ആളെയെടുക്കുന്നെങ്കില്‍  കോമഡിരംഗത്തെ മുന്‍പരിചയം എന്ന് പ്രത്യേകം പരാമര്‍ശിച്ചാല്‍ നന്നാവും..ഹല്ലാ പിന്നെ 
 
വേണമെങ്കില്‍ പോലീസ്‌സ്റ്റേഷനിലും ബോംബുണ്ടാക്കും എന്ന് പറഞ്ഞവരും, പോലീസ്‌ സ്റ്റേഷനില്‍ കയറിചെന്ന് തുടയുഴിഞ്ഞും, മസില്‍ കാണിച്ചും പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കി കൊണ്ടുവന്നവരും ഒന്നും സീ എച്ച് അശോകനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സ്റ്റേഷന്‍ കയറികണ്ടില്ല.. ഇവരോക്കെയിപ്പോള്‍ നോണ്‍റീച്ചബ്ള്‍ ആയതോടെ കിനാലൂരിലെ കളിയിലെ പ്രധാന ഡിഫണ്ടര്‍ സഖാവ് എളമരം കരീം തന്നേ മൈതനത്തിറങ്ങി സെന്റര്‍ഫോര്‍വേര്‍ഡ്‌ കളിക്കുകയാണിപ്പോള്‍ . പന്ത് കാലു കൊണ്ട് തൊടാതെയും, ഫൌള്‍ ചെയ്യാതെയും വെറുതെ ഓടിനടക്കുന്ന കരീം സഖാവ് പോലീസ്‌ ടീമിന്റെ ഫൗള്‍ നന്നായി നോട്ട്  ചെയ്ത് അവസാനം സന്തോഷ്‌ ട്രോഫിയിലെ പോലെ സെല്‍ഫ്‌ ഗോള്‍ അടിച്ചു കളി തോല്പിക്കുമോ എന്നാണു എന്റെ പേടി..
 
ഒരഞ്ചുമിനിട്ട് പോലും അശോകനുമായി സംസാരിക്കാന്‍ പാര്‍ട്ടിയുടെ എം എല്‍ എ മാരെ പോലീസ്‌ അനുവദിച്ചില്ല എന്ന് വിലപിക്കുകയാണ് കരീം സഖാവ്. ഒരീച്ച കയ്യില്‍ വന്നിരുന്നാല്‍ പോലും അതിനെ കൊല്ലാതെ ഊതി പറപ്പിക്കുന്ന ആളാണത്രേ സഖാവ് അശോകന്‍. കരീം സഖാവ് ഈച്ചയെ കുറിച്ചു പറഞ്ഞപ്പോഴാണ് ചൈനയില്‍ ഈയിടെ നടപ്പാക്കിയ ഈച്ച നിയമം ഓര്‍മ്മയില്‍ വന്നത്. കമ്മ്യുണിസ്റ്റ്‌ ചൈനയിലെ പൊതുകക്കൂസുകളില്‍ ഇനിമുതല്‍ രണ്ടിലേറെ ഈച്ചകളെ കാണാന്‍ പാടില്ലത്രേ. ഈച്ചയെ കൊല്ലാന്‍ തോക്കെടുക്കാനാണ് കമ്മ്യുണിസ്റ്റ്‌ ചൈനയുടെ പുതിയ ആഹ്വാനം, വിപ്ലവം വരുന്നത് തോക്കിന്‍ കുഴലിലൂടെയാണല്ലോ... പാര്‍ട്ടിയറിയാതെ ഒരീച്ചയും പറക്കാന്‍ പാടില്ലെന്ന അലിഖിത നിയമങ്ങളും, പാര്‍ട്ടി ഗ്രാമങ്ങളും കണ്ട് ഈ കേരളീയ മാതൃക ചൈനീസ്‌ കമ്മ്യുണിസ്റ്റ്‌ സര്‍ക്കാര്‍ സ്വീകരിച്ചതാകാനേ തരമുള്ളൂ. പാര്‍ട്ടിയുടെ കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ചൈനയില്‍ പോയതോടെയാണ് ഈ ഈച്ച നിയമം അവിടെ പ്രാബല്യത്തില്‍ വന്നതെന്ന് ആരും ചേര്‍ത്തു വായിക്കരുത്.


പിന്‍ വായന: ശുക്കൂര്‍ / ചന്ദ്രശേഖരന്‍ വധങ്ങളിലെ അന്വേഷണം പാര്‍ട്ടിക്ക് ഇടിത്തീയേറ്റ പോലെയായി, വീയെസ്സിന്റെ ഡാങ്കേ പരാമര്‍ശവും, അടിയുറച്ച നിലപാടുകളും പാര്‍ട്ടിയുടെ തലയില്‍ തേങ്ങാ വീണ പോലെയുമായി...നെയ്യാറ്റിന്‍കര കഴിയാതെ ഒന്ന് മോങ്ങാന്‍ പോലുമാവാത്ത പാര്‍ട്ടി പരുങ്ങി നില്‍ക്കുമ്പോഴാണ് ഇടുക്കി മലയിറങ്ങി വന്ന മണിയെന്ന പാമ്പും കടിച്ചിരിക്കുന്നത്..



 
 
 
 
 

 
 

Sunday, April 1, 2012

ദി കിംഗ്‌ & ദി കമ്മീഷണര്‍


ആറ്റു നോറ്റു കേരളം കാത്തിരുന്ന ആ അഞ്ചാം മന്ത്രിയെ ഈയാഴ്ചയെങ്കിലും പ്രസവിക്കണേ എന്നാണു ഉടയതമ്പുരാനോടുള്ള പ്രാര്‍ത്ഥന. കഴിഞ്ഞയാഴ്ച പിറവത്തൊരു കടിഞ്ഞൂല്‍ പ്രസവം നടന്നതായിരുന്നല്ലോ... ആ കുട്ടിക്ക് പേരിടീല്‍ നടത്തും മുമ്പ് ഈ അഞ്ചാം മന്ത്രിയെ സിസേറിയന്‍ നടത്തിയാണെങ്കിലും പുറത്തിറക്കണേ എന്നാണു ഹൈകമാന്റിലെയും, ലോകമാന്റിലെയും  സകല ഡോക്ടര്‍മാരോടും ഞമ്മന്റെ അപേക്ഷ.. മാസം പത്തു കഴിഞ്ഞു,  ലീഗെന്ന തള്ള എത്രയായിട്ടാ സഹിക്കുക, 'അടി' വയറ്റില്‍ കിടന്നു 'വളരുന്ന' ഈ കുട്ടി ചവിട്ടാനും, തള്ളാനും ഒക്കെ തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കുട്ടിയെ പുറത്തെടുത്തില്ലെങ്കില്‍ കുട്ടി ചാപ്പിള്ളയായിപ്പോകും പറഞ്ഞേക്കാം... ആറ്റു നോറ്റ കുട്ടി ചാപ്പിള്ളയായാല്‍ പിന്നെ പെറ്റ തള്ള പൊറുക്ക്വോ... 

കഴിഞ്ഞയാഴ്ച ആ പിറവത്തെ പ്രസവം നടന്നപ്പോള്‍ എന്ത് കൂട്ടം ആരവങ്ങളായിരുന്നു, അനൂപ്‌ ജേകബ് എന്ന ആ കുട്ടിയെ താലോലിക്കാന്‍ എന്തരോളം ആള്‍ക്കാരായിരുന്നു..അങ്ങ് ഡല്‍ഹിയില്‍ പോയി പെറ്റ് കിടക്കുന്നവരുടെ മനസ്സില്‍ പോലും  എന്തുകൂട്ടം  ലഡ്ഡുകളാണ് പൊട്ടിയത്,  എന്തിനേറെ, ഈ കടലിനക്കരെ പോലും ആയിരക്കണക്കിന് ലഡ്ഡുവാണ് പൊട്ടിയത്.. ഞമ്മളുടെ ഈ റിയാദില്‍ ആനന്ദസൂചകമായി മഴ പോലും വിരുന്നെത്തുകയുണ്ടായി..കൂടെ ആലിപ്പഴവും.... ആ ആലിപ്പഴം പെയ്യുന്നത് കണ്ടപ്പോള്‍ പോലും ഞമ്മള് കരുതി നാട്ടില്‍ ഇത്തവണയെങ്കിലും ആ  'ആലിപ്പഴം' പെയ്യുമായിരിക്കും എന്ന്...എവടെ. 

എപ്പോഴും നല്ല പഴുത്തു നില്‍ക്കുന്ന പഴമാണ് ഈ 'ആലി'പ്പഴം. ഒരാലിപ്പഴം വാങ്ങുമ്പോള്‍ രണ്ടു തോട്ടം തന്നെ ഫ്രീ..അതാണ്‌ ഈ 'ആലി'പ്പഴത്തിന്റെ പ്രത്യേകത. മുമ്പ് നല്ല രണ്ടു തോട്ടങ്ങള്‍ ചൊമ ചൊമന്നു നില്‍ക്കുമ്പോഴാണ് 'ആലി'പ്പഴം തന്നെ വേലി ചാടി വീഴുന്നത്,  കൂടെ രണ്ടു തോട്ടങ്ങളും...വേലി ചാടി വന്ന ആലിപ്പഴം പെയ്യാന്‍ നോക്കുമ്പോഴൊക്കെ മലപ്പുറത്തെ കാക്കക്കോ,  വായില്‍ പുണ്ണും.. ഒന്നും മുണ്ടാന്‍ ബെജ്ജ...അതെന്നെ. ആലി എന്ന് പറഞ്ഞു ചെല്ലുമ്പോഴേക്കു ഏതോ ഒരു കറുത്ത പെണ്ണിന്റെ ഫോട്ടോ കാണിച്ചു പേടിപ്പെടുത്തുന്നത്രേ..കറുത്തതെന്തു കണ്ടാലും കാക്ക പേടിക്കും എന്നാണല്ലോ..

ഒരു കുപ്പി പാമോലിനും, ഒരു ഹിമാലയന്‍ രസായനവുമായി ചെന്ന് കണ്ടാല്‍ ഏതു കുഞ്ഞൂഞ്ഞും,  വീഴും...ഹല്ലാ പിന്നെ!  മന്ത്രിക്കുപ്പായം തുന്നി വെച്ചു, വേലി ചാടി  കാത്തിരിക്കുന്നവര്‍ക്കേ അതിന്റെ ടെന്‍ഷന്‍ അറിയൂ..കാലാ കാലം മന്ത്രിമാരായി നടക്കുന്നവര്‍ക്ക് എന്തറിയാന്‍. വേലി ചാടിയുണ്ടായതാണ് ഈ ഗര്‍ഭമെന്നതാണ് ഒരാക്ഷേപം, പോരാത്തതിന് ഈ കുട്ടിയുടെ തള്ള മുസ്ലിമും, പോരെ പൂരം... മന്ത്രിയാവാന്‍ പാര്‍ട്ടി മാറിയതൊന്നും പോരെ? ഇനി മതവും മാറണോ.. ന്റെ റബ്ബേ..ഒരാലിപ്പഴം വര്ഷിക്കാനുള്ള ഒരു പാടേ..
ഇപ്പോള്‍ തന്നെ ഈ തള്ള പ്രസവിച്ച നാല് മുസ്ലിം കുട്ടികള്‍ ഈ മന്ത്രിക്കൂട്ടില്‍ തന്നെ കാണുന്നു, പോരാത്തതിന് മണ്ണും, ചാണകവുമല്ലാത്ത ഒരു കുട്ടി വേറെയുമുണ്ട് കൂട്ടില്‍.... അപ്പുറത്തെ വീട്ടിലാണ് താമസമെങ്കിലും, ലോകസഭാ, നിയമസഭാ പാട്ടുല്സവം നടക്കുമ്പോള്‍ പോലും പള്ളിയില്‍ പോകാതെ പാര്‍ട്ടി കൂട്ടിലേക്ക് പോകാറാണ് ആ കുട്ടിയുടെ പതിവ്.. പേരിലെങ്കിലും മുസ്ലിമായ ആ മുസ്ലിം കുട്ടിയോട് ആരും ആരെടാ എന്ന് ചോദിക്കാറില്ല ...ചോദിച്ചാല്‍ അപ്പൊ തന്നെ ആര്യേടാ..എന്ന് കേള്‍ക്കാം. ജനിക്കും മുമ്പ് തന്നെ പിറവത്തെ കുട്ടിക്ക് പേരിടാന്‍ വരെ മുന്നോട്ടു വന്ന ഈ കുട്ടിയെയും കൂട്ടി ആകെ മൊത്തം ടോട്ടല്‍ അഞ്ചു മുസ്ലിം കുട്ടികളാണ് ഇപ്പൊ തന്നെ കൊടി വെച്ച കാറില്‍ മന്ത്രിക്കുപ്പായവുമിട്ടു നാട് ചുറ്റുന്നത്.. ഇതൊക്കെ കണ്ടാല്‍  ചെന്നിത്തല സഹിക്ക്വോ..പോട്ടെ വെള്ളാപള്ളി സഹിക്ക്വോ.. അതും പോട്ടെ പെരുന്നയിലെ നായരോ, പണിക്കരോ സഹിക്ക്വോ?

സമുദായത്തിന്റെ സന്തുലനം ഹിമാലയം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വീട്ടില്‍ നിന്നാണ് ചെന്നിത്തല തലയുയര്‍ത്തി വരുന്നത്. ആ വീട്ടിലെ തള്ള പെറ്റ കുട്ടികള്‍ക്കൊക്കെ നെറ്റിയില്‍ ചന്ദനക്കുറിയും, നെഞ്ചില്‍ കുരിശുമാലയും ഒക്കെ കാണുമെങ്കിലും ആര്‍ക്കും ആ വീട്ടിലെ മതേതരത്വത്തെ കുറിച്ചോ, സാമുദായിക സന്തുലനത്തെ കുറിച്ചോ തെല്ലും ശങ്കയേയില്ല...നല്ല പത്തര മാറ്റിന്റെ തിളക്കം! സമുദായങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടി  കഴിഞ്ഞ ലോകസഭാ, നിയമസഭാ പാട്ടുല്സവങ്ങളില്‍ പോലും ഈ സാമുദായിക അനുപാതം തകരാതെ കാത്തു. (ടെ ..ടെ...)  മലപ്പുറത്തെയും, കോഴിക്കോട്ടെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും മുസ്ലിം കുട്ടികളെ പാടാന്‍ നിര്‍ത്താതെ തീണ്ടാപാടകലെ നിര്‍ത്തി മതേതരത്വം തെളിയിച്ചവരാണ് ഈ ചെന്നിത്തല വീട്ടുകാര്‍ .

ലോക സഭയില്‍ അങ്ങ് കാസര്‍ഗോട്ട് ഷാഹിദ കമാല്‍ എന്ന മുസ്ലിം കുട്ടിയെ  സിംഹത്തിനു മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്താണ് ഈ പാര്‍ട്ടി സാമുദായിക സന്തുലനം കാത്തത്.  പ്രായശ്ചിത്തമായി ഷാനവാസിനെ  വയനാടന്‍ കാട്ടിലേക്ക് മാനിനെ (സുലൈമാന്‍, റഹ്മാന്‍ , അബ്ദുറഹ്മാന്‍ തുടങ്ങിയ മാനുകളെ)  പിടിക്കാന്‍  വിട്ടെന്കിലും, കോഴിക്കൊട്ടെത്തിയപ്പോള്‍ പാര്‍ട്ടിയുടെ തലകള്‍ക്ക് സന്തുലന രോഗം തലയ്ക്കു തന്നെ കയറി, പാര്‍ട്ടിയുടെ യുവതുര്‍ക്കി സിദ്ധീഖ്‌ അങ്ങനെ പടിക്കു പുറത്തായി.. തൃശൂരിനപ്പുറം അങ്ങ് തിരോന്തരം വരെയുള്ള സകല അരമനകളെയും, വിശാല ഹിന്ദുക്കളെയും പ്രീണിപ്പിക്കാന്‍ നീക്കി വെച്ച സീറ്റുകളില്‍ ഹസ്സന്‍, മുസ്തഫ, തലേകുന്നില്‍ ബഷീര്‍ എന്നീ പേര് പോലും ഉച്ചരിക്കാതെ നാട്ടിലെ സാമുദായിക സന്തുലനം പാര്‍ട്ടി കാത്തു പോന്നു. കഴിഞ്ഞ നിയമസഭാ മാമാങ്കത്തിലും ഈ സന്തുലനം കാക്കാന്‍ പാര്‍ട്ടി പാട് പെട്ടു. പെരുന്നയിലെ നായരെ പ്രീണിപ്പിക്കാന്‍ ചെന്നിത്തല തന്നെ രംഗത്തേക്കിറങ്ങിയതോടെ വീണ്ടും സാമുദായിക സന്തുലനം!!! ഇല്ലെങ്കില്‍ എന്താകുമായിരുന്നു ന്റെ റബ്ബേ.... ജനങ്ങളുടെ തലയ്ക്കും  മുകളില്‍ ഹെലികോപ്‌റ്ററില്‍ കറങ്ങി  ചെന്നിത്തല നേടിയെടുത്തത് ഒരു സീറ്റ്, പക്ഷെ പാര്‍ട്ടി ചെന്നിയും, തലയും കറങ്ങി വീണത്‌ പല സീറ്റുകളില്‍!!! അതാരോടും പറയേണ്ട ....ശ് ശ് ....

മുസ്ലിം തള്ള പെറുന്ന കുട്ടികളൊക്കെ മുസ്ലിമായി പിറന്നു വീഴുന്നതിനാല്‍ , മലപ്പുറത്ത് പോലും ഈ പാര്‍ട്ടിക്ക് ലഭിച്ച നാല് സീറ്റില്‍ മൂന്നിലും അനില്‍കുമാറും, പ്രകാശും, അജയ്‌ മോഹനുമാണ് നിന്ന് പാടിയത്. ഇതില്‍ രണ്ടു പേരും വോട്ടെണ്ണിയതിനു ശേഷവും  നിര്‍ത്താതെ നിന്ന് പാടുന്നതും ഈ  സാമുദായികസന്തുലനം കൊണ്ട് തന്നെ. കോഴിക്കോട്ടങ്ങാടിയിലെ ഒരു സീറ്റ് വ്യവസായ പ്രമുഖനായ അമുസ്ലിമിന്  കാണിക്കയായി നല്‍കിയതും നന്നായെന്ന് പിന്നീട് മനസ്സിലായി. കോഴിക്കോട്‌ ജില്ല മൊത്തം പാര്‍ട്ടിയിലെ ഒരു സമുദായക്കാരനും ജയിക്കാതെ സന്തുലനം നില നിര്‍ത്താനായല്ലോ..

ഗോപിനാഥന്‍വൈദ്യര്‍ കഷായവും, മരുന്നും ഉണ്ടാക്കുന്നത്‌ പോലെയാകണം കേരളത്തിലെ മന്ത്രി സഭയെന്നാണ് നാട്ടുനടപ്പ്. ആകെ ഇരുപതു മന്ത്രിമാരെ പാടുള്ളൂ... ഇരുപതു മന്ത്രിമാരില്‍ അഞ്ചു  ക്രിസ്ത്യാനികള്‍, അഞ്ചു മുസ്ലിംകള്‍ (അതില്‍ കൂടരുത്, കൂടിയാല്‍ മരുന്ന് കേടാകും) ബാക്കിയെല്ലാം ഹിന്ദു സമുദായത്തില്‍ നിന്ന്, ഇതാണ് ചേരുവ.. ഈ മരുന്ന്കൂട്ടിലേക്ക് ഒരു ക്രിസ്ത്യാനി കൂടി ചേര്‍ന്നാല്‍  മൊത്തം കൃസ്ത്യാനികളുടെ എണ്ണം  ആറായാവും, എന്നാലും  ഈ  കഷായമോ, മരുന്നോ ഒരു കേടും വരുന്നില്ലെന്ന്  മാത്രമല്ല, മന്ത്രിസഭയിലെ സാമുദായിക സന്തുലനം തകര്‍ന്നു വീഴുന്നുമില്ല....എങ്ങനെയുണ്ട് വിദ്യ..! ഹായ് മരുന്ന്... നല്ല മരുന്ന്! അലിയെന്ന ഒരു ലീഗ് വേരും കൂടി  ചേരുന്നതോടെ, ഒരു നുള്ള് ഷാംപൂ മതി ഒരു നല്ല ഭാര്യയാകാന്‍ എന്ന് പറഞ്ഞത് പോലെ ഈ മരുന്നിന്റെ നിറം തന്നെ പച്ചയാകും, മണവും, രുചിയും ഒക്കെ മാറും.. അതോടെ കഴിഞ്ഞു കഥ.  റബ്ബേ...കാത്തോളണെ...!!! 

കേരളത്തിന്റെ മുഖ്യമന്ത്രിയും, ധനമന്ത്രിയും, ഡി.ജി.പി യും, യൂ ഡി എഫ് കണ്‍വീനറും ഒരേ സമുദായക്കാരായിട്ടും ആര്‍ക്കും തോന്നാത്ത സാമുദായികത ലീഗ് ഒരഞ്ചാം മന്ത്രിയെ ചോദിക്കുമ്പോള്‍ മാത്രം തോന്നുന്നത് സ്വാഭാവികമാണോ.. ഹേയ് കഥയില്‍ ചോദ്യമില്ലല്ലോ..ല്ലേ ചെന്നിത്തലേ? (കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടു മുമ്പ് റിയാസുദീന്‍ എന്ന ഐ എ എസ്സുകാരന് ചീഫ്‌ സെക്രെട്ടറി പദവി തട്ടി തെറിപ്പിക്കാനും ചില തലകള്‍ പ്രവര്‍ത്തിച്ചത് ആരും ഇതിനോട് ചേര്‍ത്തു വായിക്കരുതെ..ബ്ലീസ്). 

ഇ.മൊയ്‌തു മൌലവി, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങി ധീര ദേശാഭിമാനികള്‍ നേതൃത്വം കൊടുത്ത ഒരു പാര്‍ട്ടിയാണിത്..അതൊക്കെ പഴങ്കഥ... ആ ധീര ദേശാഭിമാനികളുടെ  സമുദായത്തെ പാര്‍ട്ടിക്കുള്ളിലും, പുറത്തും പുറംകാലു കൊണ്ട് ചവിട്ടാന്‍ 'കൊട്ടേഷന്‍' സംഘത്തെ തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു എന്നതാവും സത്യം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മുസ്ലിമിനെ മുഖ്യമന്ത്രി സ്ഥാനത്തെക്കോ, കേന്ദ്രമന്ത്രിസ്ഥാനത്തെക്കോ പരിഗണിക്കാതെ സന്തുലനം കാക്കുന്നവര്‍ തന്നെ  കെ പി സി സി യുടെ അധ്യക്ഷ സ്ഥാനത്തേക്ക്‌ ഒരു മുസ്ലിമിനെ പോലും അടുപ്പിക്കാതെ സാമുദായികവെറിയും വെളിവാക്കുന്നത് കാണുമ്പോള്‍ മേല്‍ പറഞ്ഞത് എന്റെ ഒരു സംശയമല്ല, ആ പാര്‍ട്ടിയുടെ ഒരു രോഗമാണ് എന്ന് തെളിയുന്നു. ഈ രോഗത്തില്‍ നിന്നാണ് മന്ത്രിമാരുടെ സാമുദായികത ചികയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിക്ക് ഈ രോഗമുണ്ടെന്ന് മുമ്പ് വിളിച്ചു പറഞ്ഞ പലരും ഇന്ന് മൌനവ്രതത്തിലാണെങ്കിലും രോഗം മൂര്‍ച്ചിച്ചിട്ടെയുള്ളൂ. മുന്നണിയില്‍ മുസ്ലിം ലീഗുള്ളത് കൊണ്ട് മുസ്ലിം കൊണ്ഗ്രസ്സുകാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നായിരുന്നു എം ഐ ഷാനവാസ്‌ മുമ്പ് പരാതിപ്പെട്ടിരുന്നത്. അങ്ങനെയെങ്കില്‍ മുന്നണിയില്‍ കേരള കൊണ്ഗ്രെസ്സ് ഉള്ളത് കൊണ്ട് കൊണ്ഗ്രസ്സിലെ കൃസ്ത്യാനികളും തഴയപ്പെടെണ്ടതല്ലേ..കഥയില്‍ വീണ്ടും ചോദ്യമില്ലല്ലോ!

ജനസംഖ്യാനുപാതികമാണ് മന്ത്രിമാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതത്രെ..പറഞ്ഞത് ഏതായാലും നന്നായി ഞമ്മള് ആ പരിപാടി തൊടങ്ങി ബെച്ചിട്ടുണ്ട്.. സംഗതി കേരള  ജനസംഖ്യയില്‍ മുസ്ലിം സമുദായം രണ്ടാം സ്ഥാനത്തൊക്കെ തന്നെയാണ്. അതിനല്ലേ കുഞാപ്പാ, മലപ്പോറത്ത് ഞമ്മക്ക് പതിനാറു സീറ്റ് തന്നക്ക്ണത്  എന്നാണു തെക്കോട്ടുള്ള ചില നായന്മാരുടെയും, അച്ഛന്മാരുടെയും ന്യായമായ ചോദ്യം. അത് ഇന്നലെ പാര്‍ട്ടിയിലേക്ക് വന്ന ദി കിംഗിനോട് സകല ഉപചാപകങ്ങളുടെയും കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയുടെ കമ്മീഷണര്‍ തന്നെ പറഞ്ഞു മനസ്സിലാക്കണം എന്നാണു ഇന്ദിരാ ഭവനില്‍ നിന്നുള്ള വിജ്ഞാപനം. ഈ വിജ്ഞാപനം കണ്ടു മയങ്ങി വീണ വീട്ടിലേക്കാണ് അങ്ങാടിപ്പുറത്തെ യൂത്ത്‌ലീഗുകാര്‍ കൊടിയെടുത്ത് പാഞ്ഞു വന്നത്. കാരാതോട്ടെ വസതിയിലേക്ക് അങ്ങാടിപ്പുറത്ത് നിന്നും പോരുന്ന പോക്കിലോ, തിരിച്ചു പോകുമ്പോഴോ പാണക്കാട്ടെ കൊടപ്പനക്കല്‍ വീട്ടിനു മുന്നില്‍ ഈ കുട്ടികള്‍ ഒരു അലമ്പും ഉണ്ടാക്കിയില്ലെന്നത് കമ്മീഷണര്‍ക്ക് ഒരു തിരിച്ചറിവാകണം. സന്തുലനപാര്‍ട്ടിയുടെ തലപ്പത്ത് അടയിരിക്കുന്നത് നായന്മാരാവണമെന്നും, മുഖ്യമന്ത്രി പദത്തില്‍ കൃസ്ത്യാനിയാവണമെന്നും ഏതു ഭരണഘടനയാണെന്ന് ചോദിക്കാന്‍ കഴിയണം മിസ്റ്റര്‍ കമ്മീഷണര്‍ .  എ.കെ ആന്റണി, കെ.വി തോമസ്‌  എന്നീ കൃസ്ത്യാനികളും, മുല്ലപ്പള്ളി, വയലാര്‍ രവി, കെ.സി. വേണുഗോപാല്‍ എന്നീ വിശാല ഹിന്ദുക്കളും കേന്ദ്രത്തില്‍ മന്ത്രിമാരായി കൊടി വെച്ച കാറില്‍ കറങ്ങുമ്പോഴും  ഒരു സാമുദായികസന്തുലനവും തകരുന്നില്ലേ എന്നും ചോദിക്കാനാവണം കമ്മീഷണര്‍ ..ഒരെല്ല് കൂടുതലുള്ള ദി കിംഗ്‌ അഥവാ മാക് അലി ആ എല്ല് നട്ടെല്ലാണ് എന്ന് തെളിയിച്ച് തോക്കെടുക്കും മുമ്പ്, ഉടുത്തിരിക്കുന്ന മുണ്ട് മടക്കിക്കുത്താനും അറിയും ഈ മഞ്ഞളാംകുഴിക്ക് എന്ന് പറയുന്നതിന് മുമ്പെങ്കിലും കമ്മീഷണര്‍ കുട സടഞ്ഞ് സോറി സട കുടഞ്ഞ്‌ എഴുന്നെല്‍ക്കണം, ഇല്ലെങ്കില്‍ എങ്കെടാ ഉങ്ക മന്ത്രി എന്ന് ചോദിച്ചു കൊടിയെടുക്കുക അങ്ങാടിപ്പുറത്ത്‌ നിന്നാവില്ല, കൊടപ്പനക്കല്‍ നിന്നാവും, മറക്കേണ്ട..ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌...

കൊണ്ഗ്രെസ്സ് ഇപ്പോള്‍ കളിക്കുന്ന കളി മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയുള്ള ഒരുഗ്രന്‍ കളിയാണ്. കഴിഞ്ഞ മെയില്‍ തന്നെ ലീഗിന്റെ നാല് മന്ത്രിമാരോടൊപ്പം അലിയും അഞ്ചാം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ ഇന്ന് ലീഗിന്റെ ആവശ്യം ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനു വേണ്ടിയാവുമായിരുന്നു. സമദാനിയും, പി വി അബ്ദുല്‍ വഹാബും കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു സീറ്റെങ്കിലും ലീഗിന് അര്‍ഹതപ്പെട്ടതുമാണ്. ഈ ആവശ്യം ഉന്നയിക്കാന്‍ പോലുമാകാത്ത വിധം ലീഗിന്റെ വായില്‍ അഞ്ചാം മന്ത്രി എന്ന കീറത്തുണി വെച്ച് തിരുകിയത് മിച്ചം.. കുഞ്ഞാലികുട്ടി എന്ന ട്രോജന്‍ കുതിരയെ വെച്ച് കളിക്കുകയാണ് കോണ്ഗ്രസ് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അഞ്ചാം മന്ത്രിയെന്ന  ലീഗ് പ്രവര്‍ത്തകരുടെ അടങ്ങാത്ത ദാഹത്തെ ഹൈകമാന്റിലേക്ക് വിട്ട് തട്ടിക്കളിച്ചും, സാമുദായിക വികാരം ഇളക്കി വിട്ടും തടയാന്‍ ശ്രമിക്കുന്ന ഈ ഞാണിന്മേല്‍കളി തികച്ചും ലജ്ജാവഹമായിപ്പോയി. മുന്നണി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ പഴയ കാല നേതാക്കളുടെ പാരമ്പര്യം പോലും ഇന്നത്തെ നേതാക്കള്‍ക്ക് ഇല്ലാതെ പോയോ.. സ്വജാതിയും, സ്വസമുദായവും മാത്രമാണ് പുരോഗമിക്കേണ്ടത് എന്നായോ നമ്മുടെ രാഷ്ട്രീയ ചിന്തകള്‍ . ഈ പരിഗണനകളില്‍ തപ്പി തടഞ്ഞാണ് കോണ്‍ഗ്രസ്സ് എന്ന മുതുമുത്തശ്ശി മുപ്പത്തിയെട്ടില്‍ ഒതുങ്ങിയത് എന്ന് ചേര്‍ത്തു വായിക്കുക.

മതമല്ല, മതമല്ല, മതമല്ല പ്രശ്നം..എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം എന്ന് മുദ്രാവാക്യം വിളിച്ചു നടന്നവര്‍ പോലും ഇപ്പോള്‍ ജാതിയും, മതവും നോക്കി സ്ഥാനാര്‍തികളെ നിര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ.. ആ ഓട്ടത്തിലാണ് നമ്മുടെ സന്തുലനപാര്ട്ടിയും, നേതാക്കളും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ സാമുദായികമായി ചിന്തിക്കുകയാണ് എല്ലാ രാഷ്ട്രീയ  നേതാക്കളും. ജനാധിപത്യത്തില്‍ പൗരന്റെ അവകാശമായ വോട്ട് സകല വിധ സാമുദായിക, മത, ജാതി ചിന്തകള്‍ക്കുമതീതമായി വിനിയോഗിക്കപ്പെടുന്ന ശുഭമുഹൂര്‍ത്തങ്ങള്‍ ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് അശുഭമായി തോന്നാം. കാസര്‍ഗോട്ടും, മഞ്ചേശ്വരത്തും  അറുപതു ശതമാനത്തിലേറെ വരുന്ന ഹിന്ദു വോട്ടര്മാരുള്ളിടത്തു നിന്ന് ബി ജെ പിയുടെയടക്കം ഹിന്ദു സ്ഥാനാര്തികളെ തോല്‍പ്പിച്ച് മുസ്ലിം ലീഗിന്റെ രണ്ടു സ്ഥാനാര്‍തികള്‍ നിയമസഭയിലേക്ക് ജയിച്ചു പോകുന്നത് ഈ സന്തുലന രാഷ്ട്രീയത്തിന് തീര്‍ത്തും അരോചകമോ, അശുഭമോ ആയി തോന്നാം. തിരൂരങ്ങാടി എന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എ.കെ ആന്റണി എന്ന കൃസ്ത്യാനിയെ മതമോ, ജാതിയോ നോക്കാതെ കൈപ്പത്തി ചിഹ്നത്തില്‍ (അതും ബാബരി മസ്ജിദ്‌ ദുരന്തം മുസ്ലിം മനസ്സുകളെ വേട്ടയാടികൊണ്ടിരിക്കുംപോള്‍ ) വോട്ടു ചെയ്തു, വന്‍ ഭൂരിപക്ഷത്തിനു വിജയിപ്പിച്ചു കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തിയതും നമുക്ക് മറക്കാം. നമുക്ക് കൂടുതല്‍ സാമുദായികമായി ചിന്തിക്കാം..അതിനായി പാര്‍ട്ടി സമവാക്യങ്ങള്‍ തിരുത്തിയെഴുതാം.




പിന്കുറി: അഞ്ച് മന്ത്രിമാരുമായി ഒരു കൊല്ലം ഭരിക്കുന്നതിനേക്കാള്‍ , നാല് മന്ത്രിമാരുമായി അഞ്ചു കൊല്ലം ഭരിക്കുന്നതാണ് നല്ലതെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം എന്ന് ജിദ്ദയില്‍ വെച്ച് പി.വി അബ്ദുല്‍വഹാബ്.
അതെ, അത് തന്നെയാണ് മൂപ്പര്‍ക്കും നല്ലത് എന്ന് രാജ്യസഭയുടെ മുന്നിലുള്ള ചായക്കടക്കാരന്‍.

Thursday, March 22, 2012

കറിവേപ്പിലയുടെ ചാരിത്ര്യ പ്രസംഗം

'ബുദ്ധന്‍റെ ചിരി' പോലെ പ്രശസ്തമാണ് നമ്മുടെ അച്യുതാനന്തന്റെ ചിരിയും. പൊക്രാനില്‍ വല്ല പൊട്ടിത്തെറിയുമുണ്ടായാലാണ് 'ബുദ്ധന്‍ ചിരി'ക്കാറുള്ളതെങ്കില്‍ ,പാര്‍ട്ടി പൊട്ടി പാളീസാകുമ്പോഴാണ് അച്ചുതാനന്തന്റെ ചിരി. പലപ്പോഴും ഈ ചിരി കൊലച്ചിരിയായി രൂപം പ്രാപിക്കാറുമുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഈ കൊലച്ചിരി കേരളം കണ്ടതുമാണ്. പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും അച്ചുതാനന്തന്‍ ചിരിക്കാന്‍ മറന്നിട്ടില്ല, പക്ഷെ കാപിറ്റലിനോടും, പണിഷ്മെന്റിനോടുമുള്ള  അടങ്ങാത്ത  പക കാരണം ചിരി ഉള്ളിലാണെന്ന് മാത്രം.... 

പണ്ടത്തെ കമ്മ്യുണിസ്റ്റ്‌ സഖാക്കള്‍ക്ക് കാപിറ്റല്‍ എന്ന് കേട്ടാലായിരുന്നു പേടി. ഇന്ന് കാപിറ്റല്‍ പണിഷ്മെന്റ് എന്ന് കേട്ടാലാണ് പേടി. പണ്ട് എല്ലാ സഖാക്കളുടെയും കയ്യില്‍ ദാസ്‌കാപിറ്റല്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് എല്ലാ സഖാക്കളും കാപിറ്റല്‍ ദാസന്‍മാരായി വളര്‍ന്നു. ദാസനെന്നോ, വിജയനെന്നോ വ്യത്യാസമില്ലാതെ കാപിറ്റല്‍ വളരുമ്പോള്‍ സ്വയം മാറി നിന്ന് കുളിമുറിയിലേക്ക് നോക്കുന്നവനല്ലേ വിഡ്ഢി.. ആ ഒരുള്‍വിളിയാണ്  അച്ചുമ്മാമന്‍റെ മകനുമുണ്ടായത്. എല്ലാവരും കാപിറ്റലിന് പിന്നാലെ ഓടുമ്പോള്‍ താനായിട്ടു എന്തിനു മാറി നില്‍ക്കണം..ഹല്ലാ പിന്നെ. പാര്‍ട്ടിയും ആദര്‍ശവും തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണെങ്കിലും അച്ചുതാനന്തനും,  അപസര്‍പ്പക കഥകളും, ഐസ്ക്രീമുമൊക്കെയായിരുന്നല്ലോ  ഇടക്കൊരു ഓക്സിജന്‍. ഈ ഓക്സിജന്റെ അഭാവമാണ് പിറവത്ത് പാര്‍ട്ടിക്ക് ശ്വാസം മുട്ടിയതും.

സാധാരണ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അച്ചുതാനന്തന്‍ നടത്താറുള്ള  ഗിമ്മിക്കുകള്‍ പലവുരു കണ്ടതാണ് നമ്മള്‍ . ഒന്നുകില്‍ ഒരു വ്യഭിചാരക്കേസ്, അതല്ലെങ്കില്‍ ഏതെന്കിലും വ്യവഹാരിക്കേസ്..ഈ രണ്ടുമാണ് ഈ മാമന്റെ മാസ്റ്റര്‍ പീസും. പിറവത്തെ യൂ ഡി എഫ് സ്ഥാനാര്‍ത്ഥി അനൂപ്‌ ജേകബ് രാഷ്ട്രീയത്തില്‍ പിച്ച വെക്കുന്നല്ലെയുള്ളൂ.. ഏതെങ്കിലും പെണ്ണ്കേസോ, അഴിമതിക്കേസോ ഈ ചെറുക്കനെ കുറിച്ച് പറഞ്ഞു ചെന്നാല്‍ ജനം 'സുനാപ്ലി'യില്‍ പിടിച്ചു ഞൊരണ്ടി വിടുമെന്ന് മാമന് നന്നായറിയാം.  അത് കൊണ്ട് തന്നെ മാമന്റെ പതിവു ഗൂഗ്ലി പിറവത്തെ പിച്ചില്‍ ഏശിയില്ല.. ഈ ധര്‍മ്മസങ്കടം അലട്ടികൊണ്ടിരിക്കുമ്പോഴാണ് സ്വന്തം ട്രൌസറിനടിയില്‍ നിന്നും ശെല്‍വരാജ്  പുറത്തു ചാടുന്നത്. 

തിരുവനന്തപുരത്തു കാപിറ്റല്‍ പണിഷ്മെന്റ് പറഞ്ഞു തന്റെ ട്രൌസറിന് തീയിടാന്‍ ശ്രമിച്ചവര്‍ ശെല്‍വരാജിനെ പുകച്ചു പുറത്തു ചാടിച്ചതാണെന്ന് അച്ചുമ്മാമന് നന്നായറിയാം. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെയും, തന്റെ കൂടെയുള്ളവര്‍ക്കെതിരെയും നടക്കുന്ന അപ്രഖ്യാപിത യുദ്ധം ട്രൌസറിന് തന്നെ  തീ പിടിക്കുന്ന അതീവ ഗുരുതരാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴാണ് അച്ചുതാനന്തന് ഒരു അഭിസാരികയെ കുറിച്ച് ഉള്വിളിയുണ്ടാകുന്നത്. പിറവത്ത് വ്യഭിചാരവും, വ്യവഹാരവും പറയാന്‍ കഴിയാതെ നാവു തരിച്ചു നില്‍ക്കുന്ന അച്ചുമ്മാമന്‍ മുമ്പും പിമ്പും നോക്കാതെ വെച്ച് കാച്ചി..അഭിസാരിക. അവസാനം അഭിസാരികയെന്നാല്‍ കറിവേപ്പില എന്നാണെന്ന് മലയാളിക്ക് വാമൊഴി വഴക്കം പഠിപ്പിക്കാനും ഈ മലയാളി മാമന്‍ മറന്നില്ല. കറിവേപ്പിലയുടെ ഈ ചാരിത്ര്യ പ്രസംഗം കേട്ട് ശീലിച്ച, കാതു തഴമ്പിച്ച മലയാളി ഇപ്പോള്‍ ഒത്തൊരുമിച്ച് പറയുന്നു മലയാളി മാമാ വണക്കം... കറിവേപ്പില കൊടുത്താല്‍ പിറവത്തും കിട്ടും..
സീ പി എമ്മില്‍ നിന്ന് പുറത്തു പോയ സിന്ധു ജോയിയെ 'അഭിസാരിക' എന്ന് വിളിച്ചു ആക്ഷേപിച്ചതിലൂടെ അച്ചുതാനന്തന്‍ നേടിയതാവട്ടെ ഒരു വെടിക്ക് രണ്ടു പക്ഷിയും. ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ തനിക്ക് പങ്കില്ലെന്ന് തെളിയിക്കാനും, പിറവത്ത് പാര്‍ട്ടിയെ കുരിശില്‍ കയറ്റാനും ഇതോടു കൂടി അച്ചുതാനന്തന് കഴിഞ്ഞു. പിറവം എന്ന യൂ ഡി എഫിന്റെ പരമ്പരാഗത സീറ്റ് പിടിച്ചെടുത്ത് പ്രതിപക്ഷത്തു എണ്ണം വര്‍ദ്ധിപ്പിക്കാനും, യൂ ഡി എഫിലെ ചെറുമീനുകളെ കൂട്ട് പിടിച്ചു  എങ്ങനെയെങ്കിലും ഭരണത്തിലേക്ക് രണ്ടടി മുന്നോട്ടു വെക്കാനും പാര്‍ട്ടി നടത്തിയ ചരടുവലികള്‍ അച്ചുമ്മാമന് നന്നായറിയാം. ഇനി ഒരിക്കല്‍ കൂടി മുഖ്യ മന്ത്രി കസേരയില്‍ കയറിയിരിക്കാന്‍ പോളിറ്റ് ബ്യുറോ എന്നല്ല സാക്ഷാല്‍ കാറല്‍ മാര്‍ക്സ്‌ തന്നെ വന്നു പറഞ്ഞാലും അവസരം ലഭിക്കില്ലെന്നും  അച്ചുതാനന്തനറിയാം. 

മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും കേസും കോടതിയുമായി കയറിയിറങ്ങി ചെരുപ്പ് തേഞ്ഞതു മിച്ചം...കേസുകള്‍ക്കും, വ്യവഹാരങ്ങള്‍ക്കും എവിടുന്നു പണം കിട്ടിയെന്നു പാര്‍ട്ടിക്ക് പോലും സംശയം. അഞ്ചു കൊല്ലത്തെ ഈ വ്യവഹാരക്കസര്‍ത്തുകള്‍ക്കിടയില്‍ വീ എസ് ഭരിക്കാന്‍ മറന്നുവെന്നും പറയുന്നത് പാര്‍ട്ടി തന്നെ. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും നടപ്പാക്കിയില്ല എന്ന് മാത്രമല്ല, മുന്‍ സര്‍ക്കാരിന്റെ പദ്ധതികളെ തുരങ്കം വെക്കുക കൂടി ചെയ്തു. ഇതോടെ വീ എസ് എന്ന രണ്ടക്ഷരം 'വികസനത്തിന്റെ ശത്രു' എന്ന പൂര്‍ണ്ണ രൂപം പ്രാപിക്കുകയുമുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നേട്ടമുണ്ടായില്ലെന്നു ഞാന്‍ പറയില്ല. ഒരാള്‍ക്ക്‌ നേട്ടമുണ്ടായിട്ടുണ്ട്.. അത് മറ്റാര്‍ക്കുമല്ല, വീ എസ്സിന്റെ പൊന്നോമന മകന്‍ അരുണ്‍ കുമാറിന് തന്നെ.. അച്ഛനും, മകനും കൂടി നടത്തിയ പല കൂട്ടുകൃഷികളും പൊടി തട്ടിയെടുത്തു പൊതുജനസമക്ഷം കൊണ്ട് വരുന്ന കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി കൂട്ടുകെട്ട് അച്ചുതാനന്തനെ മാളത്തില്‍ നിന്നും പുറത്തു വരാന്‍ പോലും അനുവദിക്കുന്നില്ല. നീണ്ടു നിവര്‍ന്നു പാമ്പിനെ പോലെ മാളത്തിലേക്ക് തന്നെ ഉള്‍വലിയുന്നുവെങ്കിലും, ബിരിയാണി കൊടുക്കുന്നുണ്ടോ എന്നു നോക്കാന്‍  ഇടയ്ക്കിടയ്ക്ക് തല പുറത്തേക്കിടുകയാണ് മാമന്‍. പുറത്തു വടിയുമായി നില്‍ക്കുന്ന പിണറായി സഖാവിനെ കാണുമ്പോള്‍ വീണ്ടും തല തിരിച്ചു മാളത്തിലേക്ക് തന്നെ ചുരുണ്ടു കൂടുന്നു. അപ്പൊ പിന്നെ എല്ലാം തനിക്കാക്കി ബെടക്കാക്കുക തന്നെ.

പിറവത്ത്  പാര്‍ട്ടിയെ ജയിപ്പിക്കാന്‍ ഓടുന്ന ജേക്കബിനു ഒരു മുഴം മുമ്പേ ഇറങ്ങിയതായിരുന്നു പാര്‍ട്ടി.  ഇതിനിടയിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പലര്‍ക്കും യേശുവിന്റെ 'വിളി' വന്നത്.  പിറവത്തെ ഓര്‍ത്തഡോക്സ്‌, യാക്കോബായ തുടങ്ങിയ സഭാ ആസ്ഥാനങ്ങളില്‍ ഈ സഖാക്കള്‍ കോഴിപ്പേനുകളെ പോലെ അരിച്ചു നടന്നു,  അത്താഴം വരെ ഉണ്ടതായിരുന്നു...പക്ഷെ  മാര്‍ക്സ്‌-യേശു സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍  അവസാനത്തെ അത്താഴം പുത്തരിയിലെന്ന പോലെ കല്ലുകടിയായി. 'യേശു' വന്നു  വിളിച്ചാല്‍ ഓര്‍ത്തഡോക്സ്‌, യാക്കോബായ തുടങ്ങിയ പിറവകൃസ്ത്യാനികള്‍ ഓടി വരുമെന്നാണ് പിണറായി സഖാവ് ധരിച്ചത്. പക്ഷെ ഓടി വന്നത് കണ്ണൂരില്‍ നിന്നും പിണറായി സഖാവിന്റെ അപ്പോസ്തലന്‍ ജയരാജന്‍ സഖാവാണ്.  കണ്ണൂരില്‍ നിന്നും വന്ന ജയരാജന്‍ സഖാവിന്റെ ചെരുപ്പ് തേഞ്ഞതല്ലാതെ പിറവത്ത് എട്ടുനിലയിലും പൊട്ടാനായിരുന്നു പാര്‍ട്ടിക്ക് യോഗം.

അതിരാവിലെ ആര്‍ക്കൊക്കെ വിളിക്കണം, ഏതു സോപ്പ് തേക്കണം  എന്നൊക്കെ  ഇന്ത്യാ വിഷനിലേക്ക് വിളിച്ചു ചോദിക്കേണ്ട ഗതികേടിലായിരുന്നു നമ്മുടെ ചീഫ്‌ വിപ്പ്‌...പിറവം ഫലം പ്രഖ്യാപിച്ചതോടെ ആദ്യം ശ്വാസം വിട്ടതും മൂപ്പരാണ്.   ചീഫ്‌ വിപ്പ്‌ ഹാഫ്‌ വീര്‍പ്പിടുംപോഴെക്കു ചാനലില്‍ ബ്രെയ്കിംഗ് ന്യൂസ്‌...കക്കൂസില്‍ പോയാല്‍ അത് എക്സ്ക്ലൂസീവ്.. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പീസി ജോര്‍ജ്‌ എന്ന് ഗമണ്ടന്‍ ചര്‍ച്ച. ഹോ എന്തായിരുന്നു പുകില്.. ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റപ്പോഴും ആരോ പറഞ്ഞു  അതിനു പിന്നില്‍ പീ സി ജോര്‍ജ്‌ ആണെന്ന്.. 


ഇന്ത്യാവിഷന്‍ എന്ന ചാനലും, വാരാന്ത്യ വക്കീലും, മറ്റു ചില ഇടതു മാധ്യമപ്രവര്‍ത്തകരും കൂടി തിരക്കഥ തയ്യാറാക്കി നടത്തിയ നാടകമാണ് പിറവത്തെ ജനങ്ങള്‍ നാലും കൂട്ടി പൊളിച്ചെറിഞ്ഞത്. ശെല്‍വരാജ് എന്ന ഉറച്ച കമ്മ്യുണിസ്റ്റ്‌കാരനെ എം എല്‍ എ സ്ഥാനം പോലും വലിച്ചെറിഞ്ഞു പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് പണമാണെങ്കില്‍ , പിറവത്തെ  ഇടതു സ്ഥാനാര്‍ഥി എം ജെ ജേകബും അങ്ങനെ കോടികള്‍ കണ്ടു മയങ്ങി വീഴില്ലെന്നാരു കണ്ടു.. ഈ സംശയം പിറവത്തെ ജനങ്ങള്‍ക്കുണ്ടാക്കിയെന്നതാണ് ഇന്ത്യാവിഷന്‍ കൊണ്ട് വന്ന ആരോപണത്തിന്റെ അനന്തരഫലം. ആരോപണങ്ങളെ എല്ലാം അവഗണിച്ചു വികസനവും, കരുതലും എന്ന മുദ്രാവാക്യവുമായി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയതും ശ്രദ്ധേയമായി.

കേരളത്തിലെ സാധാരണക്കാരന്റെ പള്‍സറിഞ്ഞാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനസമ്പര്‍ക്ക പരിപാടികളുമായി നടന്ന്  ചെരുപ്പ് തേഞ്ഞ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. സ്മാര്‍ട്ട് സിറ്റി,  കൊച്ചിയില്‍ മെട്രോ, കോഴിക്കോട്ട് മോണോ, കാസര്‍ഗോഡ്‌, മലപ്പുറം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌, പാലക്കാട്ട് ഐ ഐ ടി, കോട്ടയത്ത് ഐ ഐ എസ് ടി. ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ദ്ധിപ്പിച്ചതിനു പുറമെ ഉമ്മന്‍ ചാണ്ടി കൊണ്ട് വന്ന നിരവധി പാക്കേജുകള്‍ വേറെയും.. . ചെങ്ങറ പാക്കേജ്‌ , മൂലമ്പള്ളി പാക്കേജ്‌, എന്‍ഡോസള്‍ഫാന്‍ പാക്കേജ്‌, ആദിവാസി പാക്കേജ്‌, അധ്യാപക പാക്കേജ്‌...അങ്ങനെ നീളുന്നു ജനോപകാരപ്രദമായ പാക്കേജുകള്‍ . ജന സമ്പര്‍ക്ക യാത്രയിലൂടെ കേരളം മുഴവന്‍ ഓടി നടന്ന് പരാതികള്‍ സ്വീകരിച്ച മുഖ്യമന്ത്രി തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം നേരിട്ട് കാണാവുന്ന തരത്തില്‍ സുതാര്യവുമാക്കി. മുഖ്യമന്ത്രി വില്ലേജ്‌ ഓഫീസറുടെ പണിയെടുക്കുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ കഴിഞ്ഞ അഞ്ചു വര്ഷം ഒരു വില്ലേജ്‌ ഓഫീസറുടെ പോലും പണിയെടുക്കാനോ, പണിയെടുപ്പിക്കാനോ ശ്രമിക്കാത്തതിന്റെ ബാക്കിപത്രമാണ്  ഉമ്മന്‍ ചാണ്ടിക്ക് മുമ്പില്‍ പരാതികളായി പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ ഒരു ഭരണമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയം. ഈ വിജയത്തിലാണ് പിറവത്തെ വിജയം പിറവി കൊള്ളുന്നതും. 



ശിഷ്ടം : പണ്ട് അര്‍ജന്റീനക്കെതിരെ ഫുട്ബാള്‍ മല്‍സരത്തിനു തയാറെടുത്ത ഇന്ത്യന്‍ ടീമിനെ പോലെയാണ് ഇപ്പോള്‍ ഇടതു ക്യാമ്പ്‌. നെയ്യാറ്റിന്‍കരയെന്നു കേള്‍ക്കുമ്പോഴേക്കു എല്ലാവരും ബോധം കെടുന്നു..ഇടക്ക് ബോധം വരുമ്പോഴൊക്കെ നേതാക്കള്‍ പരസ്പരം ചോദിക്കുന്നു, "കഴിഞ്ഞോ..."   പാര്‍ട്ടി ചാനലില്‍ കുറച്ചു കാലത്തേക്ക് നെയ്യിന്റെ പരസ്യവും, ആറ്റിന്‍കരയോരത്ത്..എന്ന് തുടങ്ങുന്ന പാട്ടും കൊടുക്കേണ്ടെന്ന്  അവൈലബ്ള്‍ പി ബി   :)  :)